കോഴിക്കോട്: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിക്കുന്നത് ഭരണഘടനാ ലംഘനമാണെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. രാജ്യത്തിന്‍റെ മത സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണ് ഇത്തരം നീക്കങ്ങളെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത പ്രവാസി സെൽ സംസ്ഥാന നേതൃസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിജാബ് ഇസ്ലാമിക വസ്ത്രധാരണമാണ്. ഇഷ്ടപ്പെട്ട വസ്ത്രം തെരഞ്ഞെടുക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ട്. ഇപ്പോള്‍ നടക്കുന്നത് ഹിജാബിന്‍റെ പേരില്‍ അനാവിശ്യ ചര്‍ച്ചയാണ്. ഹിജാബ് നിരോധനവും, വിവാഹപ്രായത്തില്‍ മാറ്റം കൊണ്ടുവരുന്നതും മത സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നത് വിലക്കിയ നടപടിക്കെതിരെ നിയമസഭയില്‍ കോണ്‍ഗ്രസ് എം എല്‍ എമാര്‍ പ്രതിഷേധിച്ചിരുന്നു. കറുത്ത ബാന്‍ഡ് ധരിച്ചാണ് എം എല്‍ എമാര്‍ പ്രതിഷേധം അറിയിച്ചത്. ഹിജാബ് വിവാദം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മതസ്പര്‍ധ പോലുള്ള കാര്യങ്ങള്‍ വളര്‍ത്താന്‍ ഇടയാക്കുമെന്നുമാണ് കോണ്‍ഗ്രസ് എം എല്‍ എമാര്‍ ആരോപിച്ചത്. ഞങ്ങൾ ഈ കറുത്ത ബാന്‍ഡ് കൈയില്‍ കെട്ടാൻ കാരണം ഹിജാബ് അണിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢൃം പ്രഖ്യാപിച്ചാണെന്നും എം എല്‍ എമാര്‍ വ്യക്തമാക്കിയിരുന്നു.