കൊവിഡ് -19 അഴിച്ചുവിട്ടുകൊണ്ട് അംഗരാജ്യങ്ങൾക്കുമേല്‍ 'ഗുരുതരമായ ശാരീരിക, മാനസിക, സാമ്പത്തിക, സാമൂഹിക നാശനഷ്ടങ്ങൾ' വരുത്തിയെന്ന് ആരോപിച്ചുകൊണ്ട് ചൈനയിൽനിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് ലണ്ടൻ ആസ്ഥാനമായ ഇന്റർനാഷണൽ കൗൺസിൽ ഓഫ് ജൂറിസ്റ്റ്സ് (ഐസിജെ) ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതിയെ (യുഎൻഎച്ച്‌ആർസി) സമീപിച്ചു. 'ലോകമെമ്പാടുമുള്ള മനുഷ്യരാശിയെ വൻതോതിൽ നശിപ്പിക്കാൻ ശേഷിയുള്ള ജൈവായുധം നിര്‍മ്മിച്ച് ലോകത്ത് അശാന്തി പരത്തിയ ചൈനയെ' കുറ്റക്കാരായി പ്രഖ്യാപിക്കണം എന്നും ഐസിജെ ആവശ്യപ്പെടുന്നു.
നിഷ്‌ക്രിയത്വവും അശ്രദ്ധയും മുതൽ 'ലോകമെമ്പാടും മനുഷ്യരാശിയെ വൻതോതിൽ നശിപ്പിക്കാൻ കഴിവുള്ള ഒരു ജൈവായുധം രഹസ്യമായി വികസിപ്പിച്ചെടുത്തു' എന്ന് വരെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് ചൈനക്കെതിരെ ഐസിജെ ഉന്നയിക്കുന്നത്. ഇന്റർനാഷണൽ ഹെൽത്ത് റെഗുലേഷൻസ് (ഐഎച്ച്ആർ), അന്താരാഷ്ട്ര മനുഷ്യാവകാശങ്ങൾ, അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍, യുഡിഎച്ച്ആർ വകുപ്പുകൾ എന്നിവയെല്ലാം ചൈന ലംഘിച്ചുവെന്നാണ് ആരോപണം.
ജനങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ ആവശ്യങ്ങൾ സാക്ഷാത്കരിക്കാന്‍ ശ്രമിക്കുന്ന ലോകമെമ്പാടുമുള്ള നിയമജ്ഞരുടെ ഒരു സംഘടനയാണ് ഐസിജെ. മുൻ ജോർദാൻ പ്രധാനമന്ത്രി ജസ്റ്റിസ് ഓൻ. എസ്. അൽ. ഖസവ്നെ, മുൻ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ജസ്റ്റിസ് പി. എൻ. ഭഗവതി, ജസ്റ്റിസ് ആർ. സി. ലഹോതി, മുൻ ഇന്റർനാഷണൽ ബാർ അസോസിയേഷൻ പ്രസിഡന്റ് ഫെർണാണ്ടോ പോംബോ എന്നിവരെല്ലാം പ്രസിഡന്‍റുമാരായിരുന്ന സംഘടനയാണിത്.