ബാംഗ്ലൂര്‍: ശബ്ദമലിനീകരണം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ക്ഷേത്രങ്ങളിലും ക്രിസ്ത്യൻ പള്ളികളിലും പരിധിയിൽ കൂടുതൽ ഉച്ചത്തിൽ മൈക്ക് ഉപയോഗിക്കുന്നതിനെതിരെ കർണാടക പൊലീസ് നോട്ടീസ് നല്‍കി. പ്രാര്‍ഥനക്ക് മുസ്ലിം പള്ളികളില്‍ മൈക്ക് ഉപയോഗിക്കുന്നതിന് നേരത്തെ തന്നെ കര്‍ണാടകയില്‍ നിയന്ത്രണം കൊണ്ടുവന്നിരുന്നു. പരിസ്ഥിതി സംരക്ഷണ നിയമത്തിന് കീഴിലുള്ള ശബ്ദമലിനീകരണ നിയന്ത്രണ ചട്ടം - 2000 അനുസരിച്ചാണ് ഡെസിബെൽ അളവ് നിയന്ത്രിക്കാൻ ആവശ്യപ്പെട്ടതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. വ്യാവസായിക, ജനവാസ, വാണിജ്യ മേഖലകളിൽ പകലും രാത്രിയും ഉപയോഗിക്കേണ്ട ഡെസിബല്‍ അളവിലും കൂടുതല്‍ ആരാധനാലായങ്ങള്‍ ഉപയോഗിക്കുന്നുവെന്നു കണ്ടെത്തിയതിനാലാണ് ഇത്തരമൊരു തീരുമാനമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബസവനഗുഡിക്ക് ചുറ്റുമുള്ള ദൊഡ്ഡ ഗണപതി ക്ഷേത്രം, മല്ലികാർജുന സ്വാമി ക്ഷേത്രം, കാളക്ഷേത്രം, കരൺജി ആഞ്ജനേയ ക്ഷേത്രം എന്നിവിടങ്ങളിലും പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. ആരതിയിലും മറ്റ് പൂജകളിലും ശബ്ദമലിനീകരണം കുറയ്ക്കാൻ ക്ഷേത്രങ്ങളിൽ നോട്ടീസ് അയച്ചതിനു പിന്നാലെ ഹൈന്ദവ സംഘടനകള്‍ പ്രതിഷേധമറിയിച്ചു. 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമം പ്രകാരം നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന ആരാധനാലായങ്ങള്‍ക്കെതിരെ നോട്ടീസ് നൽകാൻ കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് പോലീസിന് നിർദ്ദേശം നൽകിയിരുന്നു.