ബാംഗ്ലൂര്‍: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നത് വിലക്കിയ സംഭവത്തില്‍ കര്‍ണാടക ഹൈക്കോടതിയില്‍ ഇന്നും വാദം തുടരും. അഞ്ചാം ദിവസമാണ് വിശാല ബെഞ്ച് കേസ് പരിഗണിക്കുന്നത്. രണ്ട് ഹര്‍ജികളില്‍ കൂടിയാണ് വാദം പൂര്‍ത്തിയാക്കാനുള്ളത്. ഇന്ന് 2.30 നാണ് കേസ് പരിഗണിക്കുക. സ്കൂളുകളില്‍ മതപരമായ വസ്ത്രങ്ങള്‍ വേണ്ടെന്ന കോടതിയുടെ ഇടക്കാല ഉത്തരവില്‍ വ്യക്തത വരുത്തണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ രണ്ട് ദിവസത്തിനകം മറുപടി നല്‍കുമെന്ന് അഡ്വക്കേറ്റ് ജനറല്‍ അറിയിച്ചു. ഹിജാബ് വിഷയത്തില്‍ കുടക്, ഉടുപ്പി, ഷിമോഗ, കോലാര്‍ തുടങ്ങിയ മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
വിവിധ കോളേജുകളിലെ വിദ്യാര്‍ഥിനികളാണ് ഹിജാബ് വിവാദത്തില്‍ ഹര്‍ജി നല്‍കിയത്. കര്‍ണാടകയിലെ മൂന്ന് കോളേജുകളിലാണ് ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനാനുമതി നിഷേധിച്ചത്. ഇതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ പഠിക്കുന്ന മുസ്ലിം വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു. പെണ്‍കുട്ടികളുടെ സമരത്തിനിടെ മറ്റ് വിദ്യാര്‍ത്ഥികള്‍ കാവി ഷാള്‍ ധരിച്ച് പ്രകോപനം സൃഷ്ടിച്ചിരുന്നു. ഇത് ഹിജാബ് വിഷയം രാജ്യശ്രദ്ധ പിടിച്ചുപറ്റുന്നതിനും കാരണമായി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഹിജാബ് വിഷയത്തില്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ച പെണ്‍കുട്ടികളുടെ വിവരങ്ങള്‍ ബിജെപി കഴിഞ്ഞ ദിവസം പരസ്യപ്പെടുത്തിയിരുന്നു. വിദ്യാര്‍ഥിനികളുടെ സ്വകാര്യ വിവരങ്ങള്‍ ഉള്‍പ്പെടെയാണ് കര്‍ണാടക ബിജെപി നേതൃത്വം ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഹിജാബ് വിവാദത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ്. രാഷ്ട്രീയ നിലനില്‍പ്പിനായി പ്രായപൂര്‍ത്തികാത്ത പെണ്‍കുട്ടികളെ ഉപയോഗപ്പെടുത്തുന്നതില്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും നാണമില്ലേയെന്ന് ചോദിച്ചാണ് ബിജെപി ഘടകം വിദ്യാര്‍ഥിനികളുടെ സ്വകാര്യ വിവരങ്ങള്‍ കന്നഡയിലും ഇംഗ്ലീഷിലും ട്വീറ്റ് ചെയ്തത്. ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമുയര്‍ന്നത്തോടെ ബിജെപി നേതൃത്വം ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു.