കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണം ആസൂത്രിത കൊലപാതകമാണെന്ന് കിറ്റക്‌സ് എംഡി സാബു ജേക്കബ്. കുന്നത്തുനാട് എം എല്‍ എ ശ്രിനിജിന്‍ സ്ഥലത്ത് ഗുണ്ടകളെ അഴിച്ചുവിട്ട് അവര്‍ക്ക് അവിടെ എന്തും ചെയ്യാനുളള ലൈസന്‍സ് കൊടുത്തിരിക്കുകയാണെന്നും കേസില്‍ ശ്രിനിജിനെ ഒന്നാം പ്രതിയാക്കി അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. നടന്നത് പ്രൊഫഷണല്‍ കൊലപാതകമാണ്. പുറത്ത് പരിക്കുകളൊന്നുമുണ്ടാവില്ല. ആന്തരിക അവയവങ്ങള്‍ക്കാവും പരിക്കേല്‍ക്കുക. ദീപുവിനെ മര്‍ദ്ദിക്കുന്നതിനു മുന്‍പും ശേഷവും പ്രതികള്‍ എം എല്‍ എയുമായി സംസാരിച്ചിട്ടുണ്ട്. ശ്രിനിജിന്‍ എം എല്‍ എ ആയതിനുശേഷം കുന്നത്തുനാടിന്റെ സ്ഥിതി വളരെ മോശമായി എന്നും സാബു ജേക്കബ് പറഞ്ഞു.
'കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഒരു ട്വന്റി 20 പ്രവര്‍ത്തകനും ആരെയും ഉപദ്രവിച്ചിട്ടില്ല. ശ്രിനിജിന്‍ എം എല്‍ എ ആയതിനുശേഷം ഞങ്ങളുടെ പ്രവര്‍ത്തകര്‍ നിരന്തരം ആക്രമിക്കപ്പെട്ടു. ആരെങ്കിലും പരാതിപ്പെട്ടാല്‍ ഭീഷണിപ്പെടുത്തി പരാതി പിന്‍വലിപ്പിക്കും. ട്വന്റി 20 ഭരിക്കുന്ന നാല് പഞ്ചായത്തുകളിലും സഖാക്കള്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. മര്‍ദ്ദനമേറ്റ് അവശനായ ദീപുവിന്റെ അടുത്ത ദിവസം സിപിഎം പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി. എന്നിട്ട് ബക്കറ്റ് പിരിവിനുപോയതാണ് എന്നാണ് പറഞ്ഞത്. തിങ്കളാഴ്ച്ച ചോര ഛര്‍ദ്ദിച്ചതിനെത്തുടര്‍ന്നാണ് ദീപുവിനെ ആശുപത്രിയില്‍ കൊണ്ടുപോയത്. എം എല്‍എയുടെയും പ്രതികളുടെയും ഫോണുകള്‍ പരിശോധിക്കണം'- സാബു ജേക്കബ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സ്റ്റ്രീറ്റ് ലൈറ്റ് ചാലഞ്ചിന്‍റെ ഭാഗമായി വിളക്കണയ്ക്കല്‍ സമരത്തിനിടെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപു ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. ശനിയാഴ്ച കിഴക്കമ്പലം പഞ്ചായത്തിലാണ് ട്വന്റി 20യുടെ നേതൃത്വത്തില്‍ വിളക്കണയ്ക്കല്‍ സമരം നടത്തിയത്. ഇതിന്റെ ഭാഗമായി വീടുകയറി പ്രചരണം നടത്തിയ ദീപുവിനെ സിപിഎം പ്രവര്‍ത്തകരായ ബഷീര്‍, സൈനുദ്ദീന്‍, അബ്ദുറഹ്മാന്‍, അബ്ദുള്‍ അസീസ് എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട ഇവരെ കോലഞ്ചേരി കോടതി റിമാന്റ് ചെയ്തു. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. അതേസമയം, ദീപുവിന്റെ പോസ്റ്റ്മാർട്ടം ഇന്ന് നടത്തും. ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് പോസ്റ്റ്മാർട്ടം നടത്തുന്നത്.