ഇന്ത്യൻ ഭൂപടത്തിലെ ചെഞ്ചോര നിറമുള്ള പ്രദേശമാണ് കാമാത്തിപ്പുര (Kamathipura). ചോരവിറ്റ് നിറംവറ്റിയ കുറേ ജീവിതങ്ങളുടെ തെരുവ്. മുംബൈ നഗരത്തിന്‍റെ എല്ലാ ആനന്ദങ്ങളുടേയും അവസാന കേന്ദ്രം. മാദക ഗന്ധം പേറുന്ന ആ തെരുവ് (Red Street) ഒഴിപ്പിക്കാൻ ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ചുവന്ന തെരുവിന്‍റെ റാണി ഗംഗുഭായിയുടെ ഒറ്റ ചോദ്യത്തിനു മുന്നില്‍ പതറിപ്പോയ നെഹ്‌റുവിന് ആ ശ്രമം ഉപേക്ഷിക്കേണ്ടിവന്നു.
ഹുസൈൻ സൈദിയുടെ ‘മാഫിയ ക്വീൻസ് ഓഫ് മുംബൈ’ എന്ന പുസ്തകത്തിലാണ് ഗംഗുഭായ് പ്രധാനമന്ത്രി നെഹ്‌റുവിനെ നേരില്‍കണ്ട സംഭവം വിശദീകരിക്കുന്നത്. ചർച്ചയെക്കുറിച്ച് ഔദ്യോഗിക രേഖകലൊന്നു൦ ലഭ്യമല്ലെങ്കിലും സൈദിയുടെ പുസ്തകത്തിൽ അതിനെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. കാമാത്തിപ്പുര ഒഴിയണമെന്നും നിങ്ങൾക്ക് കല്യാണം കഴിച്ച് കുടുംബമായി ജീവിച്ചുകൂടേ എന്നും നെഹ്റു ഗംഗുഭായ്-യോട് ചോദിക്കുന്നുണ്ട്. മറുപടിയായി ‘എന്നാൽ താങ്കൾക്ക് എന്നെ കല്യാണം കഴിക്കാമോ' എന്ന ഗംഗുവിന്‍റെ മറുചോദ്യം കേട്ട് നെഹ്‌റു അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിച്ചുപോയി. ഉപദേശിക്കാൻ എളുപ്പമാണെന്നും ജീവിച്ചുകാണിക്കാനാണ് പാടെന്നും പറഞ്ഞ ഗംഗുഭായ് കൈകൂപ്പി തങ്ങളെ എങ്ങനെയെങ്കിലും ജീവിക്കാന്‍ അനുവദിക്കണം എന്ന് അഭ്യര്‍ത്ഥിച്ച ശേഷമാണ് സ്ഥലം വിട്ടത്. അതോടെയാണ് കാമാത്തിപ്പുര ഒഴിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിൻമാറിയതെന്നും പറയപ്പെടുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഗംഗുഭായ്-യുടെ ജീവിത കഥപറയുന്ന സഞ്ജയ് ലീല ബന്‍സാലി ചിത്രം 'ഗംഗുഭായ് കത്യാവാഡി' പ്രദര്‍ശനത്തിനെത്തുന്നുവെന്ന വാര്‍ത്തകള്‍ വന്നതോടെയാണ് ചുവന്ന തെരുവിനെ കുറിച്ച് വീണ്ടും ചര്‍ച്ചകള്‍ കൊടുമ്പിരികൊള്ളുന്നത്. സ്വന്തം ഭർത്താവ് 500 രൂപയ്ക്ക് വിറ്റ ഒരു പെൺകുട്ടി, പിന്നീട് അനേകായിരം ലൈംഗിക തൊഴിലാളികളുടെ അമ്മയും രക്ഷകയുമായി മാറിയ കഥയാണ് ഗംഗുഭായിയുടെ ജീവിതത്തിന് പറയാനുള്ളത്. ലൈംഗിക തൊഴിലാളികളെ വേട്ടമൃഗങ്ങളെപ്പോലെ കാണുന്നവരുടെ പേടിസ്വപ്നമായിരുന്ന ഗംഗുഭായ്-യെ അവതരിപ്പിക്കുന്നത് ആലിയ ഭട്ടാണ്.