ബംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കുന്ന ബഞ്ചിന്റെ ഭാഗമായ കർണാടക ഹൈക്കോടതി ജഡ്ജിക്കെതിരെ ആക്ഷേപകരമായ ട്വീറ്റ് ചെയ്തതിന് കന്നഡ സിനിമാ നടനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ചേതൻ കുമാറിനെ അറസ്റ്റ് ചെയ്തു. 'ബലാംത്സംഗക്കേസിൽ മോശം പരാമർശം നടത്തിയ ജഡ്ജിയാണ് ഹിജാബ് സ്‌കൂളിൽ അനുവദിക്കണോ വേണ്ടയോ എന്ന കേസ് പരിഗണിക്കുന്നത്. അദ്ദേഹത്തിന് ഇതിനാവശ്യമായ വ്യക്തതയുണ്ടെന്ന് കരുതുന്നുണ്ടോ എന്നായിരുന്നു' ചേതന്‍റെ ട്വീറ്റ്.
'ബലാത്സംഗത്തിന് ശേഷം ഉറങ്ങുന്നത് ഭാരതീയ സ്ത്രീക്ക് യോജിച്ച പ്രവൃത്തിയല്ലെന്ന്' ജസ്റ്റിസ് കൃഷ്ണ ദീക്ഷിത് ഒരു കേസ് പരിഗണിക്കവേ നിരീക്ഷിച്ചിരുന്നു. അത് സാമൂഹിക മാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയുമായിരുന്നു. അന്ന് കോടതിയുടെ പരാമര്‍ശത്തിനെതിരെ ശക്തമായി രംഗത്തുവന്ന ആളാണ് ചേതൻ കുമാര്‍. കൃഷ്ണ ദീക്ഷിതിനെക്കുറിച്ചുള്ള തന്റെ പഴയ ട്വീറ്റുകളിലൊന്നാണ് ഫെബ്രുവരി 16 -ന് ചേതൻ കുമാർ വീണ്ടും ട്വീറ്റ് ചെയ്തത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കര്‍ണാടകയിലെ ഹിജാബ് നിരോധനത്തിനെതിരെ ദളിത് അനുകൂല സംഘടനകൾ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചില്‍ ചേതൻ കുമാര്‍ പങ്കെടുത്തിരുന്നു. അതിന് തൊട്ടുപിറകെയാണ് അറസ്റ്റ്. ചേതനെതിരെ ഐപിസി 505(2), 504 എന്നിവ പ്രകാരം സ്വമേധയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ബംഗളൂരു ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എം. എൻ. അനുചേത് പറഞ്ഞു.