മുംബൈ: മഹാരാഷ്ട്രയിലെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി നവാബ് മാലികിന്‍റെ അറസ്റ്റില്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ച് ബിജെപി പ്രവര്‍ത്തകര്‍. മുംബൈയിലെ ബിജെപി ആസ്ഥാനത്താണ് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചത്. അതേസമയം, രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലാതാക്കാനുള്ള ശ്രമാണ് എന്‍ ഡി എ സര്‍ക്കാര്‍ നടത്തുന്നതെന്ന ആരോപണവുമായി എൻ.സി.പി ശിവസേന, കോണ്‍ഗ്രസടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തി. കള്ളപ്പണ കേസിലും ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായി ബന്ധപ്പെട്ട കേസിലുമാണ് നവാബ് മാലികിനെ ഇ.ഡി അറസ്റ്റ് ചെയ്തിരിക്കുന്നത്.
ബോളിവുഡ് താരം ഷാറുഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാനെ ലഹരിമരുന്ന് കേസില്‍ അറസ്റ്റ് ചെയ്ത സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയും അതിരൂക്ഷ വിമര്‍ശനമാണ് മാലിക് നടത്തിയത്. ദേശിയ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിനെ താഴെയിറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും കേസ് അന്വേഷിച്ച സമീര്‍ വാങ്കഡ മോദി സര്‍ക്കാരിന്‍റെ ഏജന്‍റാണെന്നും നവാബ് മാലിക് ആരോപിച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നവാബ് മാലികിന്റെ മരുമകനെ മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്ത നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്കെതിരെയും കേന്ദ്ര സർക്കാരിനെതിരെയും നാവാബ് മാലിക്ക് തുറന്ന പോരിനിറങ്ങിയത് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടാതെ, കേന്ദ്ര സഹമന്ത്രിയും രാജ്യസഭാ അംഗവുമായ നാരായൺ റാണെയെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് എതിരായ വിവാദ പരാമർശത്തെ തുടർന്ന് മഹാരാഷ്ട്ര സർക്കാർ അറസ്റ്റ് ചെയ്തിരുന്നു. ഇതെല്ലാം ബിജെപി പ്രവര്‍ത്തകരെ ചൊടിപ്പിച്ചിരുന്നു. ഇതിന്‍റെ പ്രതിഫലനമെന്നോണമാണ് നവാബ് മാലികിന്‍റെ അറസ്റ്റ് ബിജെപി പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചത്.