മുംബൈ: കള്ളപ്പണക്കേസില്‍ അറസ്റ്റിലായ മഹാരാഷ്ട്ര ന്യൂനപക്ഷ മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ് മാലിക്ക് മാര്‍ച്ച് മൂന്ന് വരെ ഇ ഡിയുടെ കസ്റ്റഡിയില്‍ തുടരും. സാമ്പത്തിക കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് നവാബ് മാലിക്കിനെ ഇ ഡിയുടെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. അതേസമയം, അറസ്റ്റിനെതിരെ മഹാരാഷ്ട്ര മന്ത്രിമാര്‍ ഗാന്ധി പ്രതിമക്ക് മുന്‍പില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. ഇന്നലെ രാവിലെയാണ് ഇ ഡി നവാബ് മാലിക്കിനെ അറസ്റ്റ് ചെയ്തത്. 7 മണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലാതാക്കാനുള്ള ശ്രമാണ് എന്‍ ഡി എ സര്‍ക്കാര്‍ നടത്തുന്നതെന്ന ആരോപണവുമായി എൻ.സി.പി, ശിവസേന, കോണ്‍ഗ്രസടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിയിരുന്നു.
കള്ളപ്പണ കേസിലും ദാവൂദ് ഇബ്രാഹിമിന്‍റെ ഡി കമ്പനിയുമായി ബന്ധപ്പെട്ട കേസിലുമാണ് നവാബ് മാലിക്കിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ബോളിവുഡ് താരം ഷാറുഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാനെ ലഹരിമരുന്ന് കേസില്‍ അറസ്റ്റ് ചെയ്ത സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനമാണ് മാലിക് നടത്തിയത്. ദേശിയ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിനെ താഴെയിറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും കേസ് അന്വേഷിച്ച സമീര്‍ വാങ്കഡെ മോദി സര്‍ക്കാരിന്‍റെ ഏജന്‍റാണെന്നും നവാബ് മാലിക് ആരോപിച്ചിരുന്നു. ഇതിന്‍റെ വൈരാഗ്യമാണ് ദേശിയ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ തീര്‍ക്കുന്നതെന്ന് നവാബ് മാലിക്ക് ആരോപിച്ചു. കേന്ദ്ര സര്‍ക്കാരിന്‍റെ ഇത്തരം രീതികള്‍ക്കു മുന്‍പില്‍ മുട്ടുമടക്കില്ലെന്ന് കോടതിയിലേക്ക് പോകും വഴി നവാബ് മാലിക്ക് മാധ്യമങ്ങളോട് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, നവാബ് മാലികിന്‍റെ അറസ്റ്റില്‍ ബിജെപി പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചു. മുംബൈയിലെ ബിജെപി ആസ്ഥാനത്താണ് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചത്. കേന്ദ്ര സഹമന്ത്രിയും രാജ്യസഭാ അംഗവുമായ നാരായൺ റാണെയെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് എതിരായ വിവാദ പരാമർശത്തെ തുടർന്ന് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ അറസ്റ്റും നവാബ് മാലിക്കിന്‍റെ നിരന്തരമായ വിമര്‍ശനവും ബിജെപി പ്രവര്‍ത്തകരെ ചൊടിപ്പിച്ചിരുന്നു. ഇതിന്‍റെ പ്രതിഫലനമെന്നോണമാണ് നവാബ് മാലികിന്‍റെ അറസ്റ്റ് ബിജെപി പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചത്.