ചെന്നൈ: യുക്രൈനില്‍ നിന്നും മടങ്ങുന്ന തമിഴ്നാട് വിദ്യാര്‍ഥികളുടെ യാത്ര ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. വിദ്യാര്‍ഥികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്നും നിലവില്‍ ഭയപ്പെടെണ്ട സാഹചര്യമില്ലെന്നും സ്റ്റാലിന്‍ അറിയിച്ചു. ലഭിച്ചിരിക്കുന്ന കണക്കനുസരിച്ച് അയ്യായിരത്തോളം വിദ്യാര്‍ഥികളാണ് യുക്രൈനില്‍ കുടുങ്ങി കിടക്കുന്നത്. വിദ്യാര്‍ഥികളെല്ലാം സുരക്ഷിതരാണ്. യുക്രൈനില്‍ നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം നാളെ മുതല്‍ സര്‍വ്വീസ് ആരംഭിക്കുമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
യുദ്ധം ആരംഭിച്ചു കഴിഞ്ഞതിനാല്‍ ഇന്ത്യയുടെ വിമാനങ്ങള്‍ അയല്‍ രാജ്യങ്ങളിലേക്കാണ് അയക്കുകയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഹംഗറി, പോളണ്ട്, സ്ലൊവാക്, റുമേനിയ അതിര്‍ത്തികളിലൂടെ പൗരന്മാരെ കൊണ്ടു വരുന്നതിനാണ് ഇന്ത്യ ഇപ്പോള്‍ ശ്രമിക്കുന്നത്. അതിര്‍ത്തികളിലെ റോഡ് മാര്‍ഗം യുക്രൈന്‍ വിടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഹംഗറിയിലെ ഇന്ത്യന്‍ എംബസിയില്‍ റജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പോളണ്ടിലെ ഇന്ത്യന്‍ എംബസിയിലും ക്യാമ്പുകള്‍ ആരംഭിക്കും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്ന് ആയിരത്തിലധികം വിദ്യാര്‍ഥികളെയാണ് അതിര്‍ത്തി വഴി യുക്രൈനില്‍ നിന്നും ഒഴിപ്പിക്കുക. ഹംഗറി റൊമാനിയ അതിർത്തിയിൽ എത്താനാണ് എംബസി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പാസ് പോര്‍ട്ട് കയ്യില്‍ ഉണ്ടായിരിക്കണം, പണം യു എസ് ഡോളറായി കയ്യില്‍ കരുതുക, യാത്ര ചെയ്യുന്ന വാഹനത്തിലും, സ്വന്തം വസ്ത്രത്തിന് മുകളിലും ഇന്ത്യന്‍ പതാക പിന്‍ ചെയ്യുകയോ ഒട്ടിക്കുകയോ വേണമെന്നും ഇന്ത്യന്‍ എംബസി വിദ്യാര്‍ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.