തിരുവനന്തപുരം: യുക്രൈനില്‍ നിന്നും മടങ്ങിയെത്തുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്രയും താമസവും ഒരുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. യുക്രൈനില്‍ നിന്നും കേന്ദ്രസർക്കാർ ഒരുക്കിയ വിമാനങ്ങളിൽ ഡൽഹി, മുംബൈ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലെത്തുന്ന വിദ്യാർത്ഥികൾക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകൾ സംസ്ഥാന സർക്കാർ നൽകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചത്. ഇന്ത്യയിലെത്തുന്നവരുടെ വിവരങ്ങൾ മുൻകൂട്ടി ലഭ്യമാകാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെത്തുന്ന വിദ്യാർത്ഥികളെ സ്വീകരിച്ച് നാട്ടിലേയ്ക്കുള്ള യാത്ര സുഗമമാക്കാൻ വേണ്ട നടപടികൾ റെസിഡൻ്റ് കമ്മീഷണറും നോർക്ക ഉദ്യോഗസ്ഥരും കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിലെ വിമാനത്താവളങ്ങളിൽ എത്തുന്ന വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിനും അവശ്യ സൗകര്യങ്ങൾ ഒരുക്കുന്നതിനും ജില്ലാ കലക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നോര്‍ക്കയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ ഇതുവരെ 1428 പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. ഇന്ന് ഡൽഹിയിലെത്തുന്ന യുക്രൈനില്‍ നിന്നുള്ള സംഘത്തിൽ 17 മലയാളികളുണ്ട്. വൈകിട്ട് 4 മണിക്കാണ് ആദ്യ സംഘം ഡല്‍ഹിയില്‍ എത്തുക. ആകെ 470 വിദ്യാര്‍ത്ഥികളാണ് സംഘത്തില്‍ ഉള്ളത്. യുക്രൈനില്‍ നിന്നും മടങ്ങുന്ന തമിഴ്നാട് വിദ്യാര്‍ഥികളുടെ യാത്ര ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.