കോഴിക്കോട്: മീഡിയാ വണ്‍ ചാനലിന് സംപ്രേക്ഷണ വിലക്കേര്‍പ്പെടുത്തിയത് ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുളള ബിജെപിയുടെ പദ്ധതിയുടെ ഭാഗമായാണെന്ന് സി പി എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ദേശസുരക്ഷ എന്ന ഉമ്മാക്കി കാട്ടി സര്‍ക്കാരിന്റെ എല്ലാ നടപടികളെയും ന്യായീകരിക്കാന്‍ നോക്കരുതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ഭരണഘടനാ സമിതി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാരണംപോലും വ്യക്തമാക്കാതെ മീഡിയാ വണ്ണിനെ വിലക്കിയത് ഭരണകൂട ഭീകരതയാണെന്നും മനുസ്മൃതിയെ അടിസ്ഥാനമാക്കി കോടതികള്‍ സര്‍ക്കാരിന് അനുകൂലമായ വിധികള്‍ പ്രഖ്യാപിക്കുകയാണെന്നും എം എ ബേബി കുറ്റപ്പെടുത്തി. എംപിമാരായ ബിനോയ് വിശ്വം, എളമരം കരീം, ജോണ്‍ ബ്രിട്ടാസ്, ഇ ടി മുഹമ്മദ് ബഷീര്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മീഡിയ വണ്ണിൻറെ ജമാഅത്തെ ഇസ്ലാമി ബന്ധമാണ് അവരെ ദേശവിരുദ്ധരെന്ന് വിളിക്കാൻ കാരണമെങ്കിൽ, ജമാഅത്തെ ഇസ്ലാമി ഒരു നിരോധിത സംഘടനയല്ല എന്നത് സർക്കാരിനെ ഓർമിപ്പിക്കുന്നു എന്നും അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കാൻ ഈ ജനാധിപത്യ രാജ്യത്ത് അവർക്ക് അവകാശമുണ്ടെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.
സി പി ഐ ( എം), അവരവതരിപ്പിക്കുന്ന തെറ്റായ ആശയങ്ങൾക്കെതിരേ ശക്തമായ പ്രചാരണപ്രവർത്തനങ്ങൾ നടത്തുന്നതുപോലെ ജമാഅത്തെ ഇസ്ലാമിയെ വിമർശിക്കന്നവർക്കെല്ലാം അതിനുള്ള സ്വാതന്ത്ര്യവും ഇവിടെ ഉണ്ട് എന്നതാണ് പ്രധാനം. അഭിപ്രായസ്വാതന്ത്ര്യം എന്ന ഭരണഘടനാ തത്വത്തിൽ വിശ്വാസിക്കുന്നവരെല്ലാം മീഡിയ വണ്ണിൻറെ ലൈസൻസ് റദ്ദാക്കിയ നടപടിക്കെതിരെ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.