തിരുവനന്തപുരം: ഹിജാബ് ഊരി മാറ്റിയതിന് ശേഷം സ്കൂളില്‍ പ്രവേശനം അനുവദിക്കുന്ന മാനേജ്മെന്‍റിനെതിരെ വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കേരളത്തില്‍ ഇത്തരം വിവേചനങ്ങള്‍ അനുവദിക്കില്ലെന്നും കുട്ടികള്‍ക്ക് ഹിജാബ് ധരിച്ച് സ്കൂളില്‍ പ്രവേശിക്കാനുള്ള എല്ലാ സൗകര്യവുമൊരുക്കണമെന്നും സ്കൂള്‍ അധികൃതര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ രണ്ട് ആഴ്ചയായി തിരുവനന്തപുരത്തെ സെന്‍റ് റോഷ് കോൺവെന്‍റ് സ്‌കൂള്‍ ഗെയ്റ്റിന് മുന്‍പില്‍ വെച്ച് വിദ്യാര്‍ഥികള്‍ ഹിജാബ് ഊരി മാറ്റിയാണ് സ്കൂളില്‍ പ്രവേശിച്ചിരുന്നത്. ഇത്തരം രീതികള്‍ കുട്ടികള്‍ക്കിടയില്‍ മതസ്പര്‍ധ വളര്‍ത്തുമെന്നും സമൂഹത്തിന് ഇത് ദോഷം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സ്കൂളിന്‍റെ വിവേചനപരമായ ഈ നടപടിക്കെതിരെയാണ് മന്ത്രിയുടെ വിമര്‍ശനം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ വാദം പൂര്‍ത്തിയായി. കർണാടകയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളാണ് ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹര്‍ജി സമര്‍പ്പിച്ചത്. വെള്ളിയാഴ്ചകളിലും റമസാൻ ദിനത്തിലും ഹിജാബ് ധരിക്കാൻ അനുമതി തേടിയുള്ള മറ്റൊരു ഹർജി കർണാടക ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. ഇനിയൊരു ഇടക്കാല ഉത്തരവ് ഉണ്ടായിരിക്കില്ലെന്നും അന്തിമ ഉത്തരവിനാണ് വാദം കേള്‍ക്കുന്നതെന്നും കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കിയിരുന്നു.