തിരുവനന്തപുരം: അഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഉറക്കം നടിക്കുന്ന ആഭ്യന്തരവകുപ്പ് ഉണർന്നു പ്രവർത്തിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അടുത്ത കാലത്ത് സംസ്ഥാനത്ത് നടന്ന സംഭവങ്ങള്‍ പരിശോധിക്കുമ്പോള്‍ കേരളത്തില്‍ അഭ്യന്തര വകുപ്പുണ്ടോയെന്ന സംശയം ജനങ്ങള്‍ക്കിടയില്‍ ശക്തിപ്പെട്ട് വരികയാണ്. ഇന്നത്തെ കേരളത്തിലെ പൊലീസ് വകുപ്പ് നാഥനില്ലാക്കളരിയായി മാറിയിരിക്കുകയാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കസ്റ്റഡി മരണങ്ങളും പോലീസ് അതിക്രമങ്ങളും വർദ്ധിച്ചുവരികയാണ്. പൊതു ജനങ്ങളോടുള്ള കേരളാ പൊലീസിൻ്റെ സമീപനവും പെരുമാറ്റവും മെച്ചപ്പെടുത്തണമെന്നും അവർ ജനങ്ങളോട് കൂടുതൽ സൗഹൃദമായി ഇടപെടണമെന്നും പല അവസരങ്ങളിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ അഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം തിരുവല്ലം പൊലീസിന്‍റെ കസ്റ്റഡിയില്‍ വെച്ച് സുരേഷ് മരണപ്പെട്ട ദൗർഭാഗ്യകരമായ സംഭവം അടിവരയിട്ട് പറയുന്നത് ആഭ്യന്തരവകുപ്പ് സമ്പൂർണ്ണ പരാജയം എന്നതാണ്. ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്തും, തുടർ ഭരണത്തിലും ഇതുവരെ നടന്ന കസ്റ്റഡി മരണങ്ങൾ വളരെ കൂടുതലാണ്. കസ്റ്റഡിയിൽ മരണപ്പെട്ട യുവാവിൻ്റെ ജീവന് ആരോടാണ് മറുപടി പറയേണ്ടത്? ഈ മരണത്തിന് ഉത്തരവാദികൾ ആരാണ്? സ്വന്തം പൊലീസിനെ കടിഞ്ഞാണിടാൻ കഴിയാത്ത ആഭ്യന്തരവകുപ്പ് പരാജയത്തിൽ നിന്നും പരാജയത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കേരളത്തിൽ ഇന്ന് മനുഷ്യ ജീവന് ഒരു വിലയും ഇല്ല എന്ന സ്ഥിതിയാണുള്ളത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ചുമതല ഈ സർക്കാരും, ആഭ്യന്തര വകുപ്പും ഏറ്റെടുക്കണം. -രമേശ് ചെന്നിത്തല പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തിരുവനന്തപുരം ജഡ്ജിക്കുന്നിലെത്തിയ ദമ്പതികളെ ആക്രമിച്ചതിനാണ് അഞ്ചുപേരെ തിരുവല്ലം പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തത്. ഇതിലെ ഒരു പ്രതിയായ സുരേഷാണ് സ്വകാര്യ ആശുപത്രിയിൽ വച്ച് മരിച്ചത്. കസ്റ്റഡിയിലായിരുന്നപ്പോള്‍ പ്രതിക്ക് നെഞ്ചുവേദനയനുഭവപ്പെട്ടെന്നും തുടര്‍ന്ന് ആശുപത്രിയില്‍ എത്തി ചികിത്സ നല്‍കുമ്പോഴാണ് പ്രതി മരണപ്പെട്ടതെന്നുമാണ് പോലീസിന്‍റെ വിശദീകരണം. എന്നാല്‍ പൊലീസുകാരുടെ മര്‍ദനത്താലാണ് സുരേഷ് കൊല്ലപ്പെട്ടതെന്ന് ആരോപിച്ച് സ്റ്റേഷന് സമീപം പ്രദേശവാസികളുടെ പ്രതിഷേധം തുടരുകയാണ്.