കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ വി എസ് അച്ചുതാനന്ദന്‍ പങ്കെടുക്കുന്നില്ല എന്ന കാര്യം വൈകാരികമായി പങ്കുവെയ്ക്കുകയാണ് മകന്‍ വി എ അരുണ്‍കുമാര്‍. 'സമ്മേളനങ്ങള്‍ എന്നും സന്തോഷവും ആവേശവുമായിരുന്നു. അച്ഛന് പങ്കെടുക്കാൻ സാധിക്കാത്ത ആദ്യത്തെ സമ്മേളനമാണ് ഇത്തവണത്തേത്. സ്ട്രോക്കുണ്ടാക്കിയ ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിൽ കൊവിഡിന്‍റെ കഠിനമായ വിഷമതകൾ കൂടിയായപ്പോൾ യാത്ര സാധ്യമല്ലാതെയായിരിക്കുകയാണ്. അച്ഛന്‍ വീട്ടില്‍ ഇരുന്ന് എല്ലാ വിവരങ്ങളും കണ്ടും കേട്ടും അറിയുന്നുണ്ട്'-വി എ അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ആരോഗ്യപരമായ കാരണങ്ങളാണ് 98 കാരനായ വി എസ് ഇത്തവണ സമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.1964- ല്‍ സിപിഐ യുടെ ജനറല്‍ കൌണ്‍സിലില്‍ നിന്ന് ഇറങ്ങിവന്നവരില്‍ ജീവിച്ചിരിക്കുന്ന ഏക നേതാവാണ് വി എസ് അച്ചുതാനന്ദന്‍. സിപിഎം രൂപീകരണശേഷം വി എസ് പങ്കെടുക്കാത്ത ആദ്യ സമ്മേളനമാവുകയാണ് കൊച്ചി സമ്മേളനം. വി എസ് അവസാനം വഹിച്ചത് ഭരണ പരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ പദവിയാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നിയമസഭാംഗമായിരുന്ന വി എസിനെ, ഭരണകാലയളവ് അവസാനിക്കുന്ന ഘട്ടമെത്തിയപ്പോഴേക്കും പ്രായാധിക്യം മൂലമുള്ള അവശത അലട്ടിയിരുന്നു.
ദീര്‍ഘകാലം സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായും 1998 വരെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായും സി ഐ ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറിയായും എല്‍ ഡി എഫ് കണ്‍വീനറായും പ്രവര്‍ത്തിച്ചിട്ടുള്ള എം എം ലോറന്‍സ് ഇത്തവണ സമ്മേളനത്തിന് എത്തില്ല. 93 കാരനായ ലോറന്‍സും പ്രായാധിക്യം മൂലമുള്ള അവശത മൂലമാണ് സമ്മേളനത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നത്. സി ഐ ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറിയായും സിപിഎം സംസ്ഥാന കമ്മിറ്റിയംഗമായും പ്രവര്‍ത്തിച്ചിട്ടുള്ള മുതിര്‍ന്ന നേതാവ് കെ എന്‍ രവീന്ദ്രനാഥ്, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും പാര്‍ട്ടി മുന്‍ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന കെ മോഹനന്‍, പോളിറ്റ്ബ്യൂറോ അംഗവും സി ഐ ടി യു അഖിലേന്ത്യാ പ്രസിഡന്റുമായിരുന്ന ഇ ബാലാനന്ദന്റെ ജീവിത സഖാവും പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്ന സരോജിനി ബാലാനന്ദന്‍, പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവായ കെ എം സുധാകരന്‍ തുടങ്ങിയവരും ഇത്തവണ മുഴുവന്‍ സമയ സമ്മേളന പ്രതിനിധികളായി ഉണ്ടാവില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്ന് രാവിലെയാണ് സി പി എം സംസ്ഥാന സമ്മേളനത്തിന് കൊച്ചി മറൈന്‍ഡ്രൈവില്‍ തുടക്കമായത്. മുതിര്‍ന്ന നേതാവ് ആനത്തലവട്ടം ആനന്ദന്‍ പതാകയുയര്‍ത്തി. സമ്മേളനം നാലുദിവസം നീണ്ടുനില്‍ക്കും. പ്രതിനിധി സമ്മേളനം സീതാറാം യെച്ചൂരിയാണ് ഉത്ഘാടനം ചെയ്യുന്നത്. ഇ. പി. ജയരാജന്‍ രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു.