കൊച്ചി: യുക്രൈനെതിരായ യുദ്ധത്തില്‍ നിന്ന് റഷ്യ എത്രയും പെട്ടെന്ന് പിന്തിരിയണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. റഷ്യ സങ്കുചിത ദേശീയവാദം വളര്‍ത്തുകയാണ്. അതേസമയം റഷ്യയെയും യുക്രൈനെയും യുദ്ധത്തിലേക്ക് തള്ളിവിട്ടതില്‍ അമേരിക്കക്ക് വലിയ പങ്കുണ്ടെന്നും സീതാറാം യെച്ചൂരി പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യെച്ചൂരി. നാറ്റോ ഇടപെടല്‍ ഉണ്ടാകില്ല എന്ന് നേരത്തെ നല്‍കിയ ഉറപ്പ് പാലിക്കാന്‍ അമേരിക്ക തയാറായില്ല. എന്നാല്‍ അത് പാലിക്കാന്‍ ഇനിയെങ്കിലും തയാറാകണമെന്നും സിപിഎം ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കല്ല ഫോട്ടോ ഷൂട്ടിനാണ് പ്രാധാന്യം നല്‍കുന്നത്. യുദ്ധഭീതി മൂലം വിദ്യാര്‍ഥികളടക്കം ആയിരക്കണക്കിന് ഇന്ത്യന്‍ പൌരന്‍മാരാണ് യുദ്ധഭൂമിയില്‍ നിന്ന് പലായനം ചെയ്യാന്‍ ശ്രമം നടത്തുന്നത്. ഈ ശ്രമങ്ങളെയെല്ലാം ഫോട്ടോ ഷൂട്ടാക്കി മാറ്റാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നത് എന്നും സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. ഗള്‍ഫ് യുദ്ധകാലത്ത് പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കാണിച്ച മികച്ച പ്രവര്‍ത്തനം യുക്രൈനില്‍ നിന്നുള്ള പൌരന്‍മാരെ നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് നടപ്പിലാക്കാന്‍ സാധിച്ചില്ല എന്നും യെച്ചൂരി അഭിപ്രായപ്പെട്ടു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
യുദ്ധഭൂമിയില്‍ ആയിരക്കണക്കിന് ഇന്ത്യന്‍ പൌരന്‍മാര്‍ രക്ഷാമാര്‍ഗ്ഗം തേടുകയാണ് എന്നും കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും നയതന്ത്രജ്ഞന്‍ വേണു രാജാമണി ആവശ്യപ്പെട്ടു. എംബസിയുടെയോ, ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെയോ കയ്യില്‍ നില്‍ക്കുന്ന കാര്യമല്ല ഇത്. ഖാർകീവിലെയും സുമിയിലേയും വിദ്യാർത്ഥികൾക്ക് വേണ്ടി ഇതുവരെ ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഓര്‍മ്മിക്കണം. മന്ത്രിമാരെ അതിര്‍ത്തിയിലേക്ക് അയച്ചതുകൊണ്ടുമാത്രം കാര്യമില്ലെന്നും കേരളത്തിന്റെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി കൂടിയായ വേണു രാജാമണി പറഞ്ഞു.