കൊച്ചി: കോടിയേരി ബാലകൃഷ്ണന്‍ മൂന്നാമതും സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. മൂന്നാമത്തെ തവണയാണ് കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. 23-മത് പാര്‍ട്ടി സമ്മേളനത്തിന്‍റെ സമാപന ദിവസമായ ഇന്ന് സംസ്ഥാന കമ്മറ്റിയിലേക്കും സെക്രട്ടേറിയേറ്റിലേക്കും തെരഞ്ഞെടുപ്പ് നടന്നു. ഇത്തവണ 8 പുതുമുഖങ്ങളാണ് സംസ്ഥാന കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. നാല് ജില്ലാ സെക്രട്ടറിമാരെയും സംസ്ഥാന സമിതിയിലേക്ക് പുതുതായി ഉൾപെടത്തിയിട്ടുണ്ട്. കോട്ടയം, ഇടുക്കി, പാലക്കാട്, തൃശൂർ ജില്ലാ സെക്രട്ടറിമാരാണ് സംസ്ഥാന കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, വി എൻ വാസവൻ, സജി ചെറിയാൻ, എസ് എഫ് ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് എം സ്വരാജ്, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശൻ, എസ് എഫ് ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് പി കെ ബിജു, തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറിയായ കെ കെ ജയചന്ദ്രൻ എന്നിവരാണ് സെക്രട്ടറിയേറ്റിലെ പുതുമുഖങ്ങള്‍.
2015ല്‍ ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് അന്നത്തെ സെക്രട്ടറി പിണറായി വിജയന് പകരമായി കോടിയേരിയെ സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തത്. 2018ല്‍ തൃശൂരില്‍ നടന്ന സമ്മേളനത്തിലും കോടിയേരി തന്നെ തുടരുകയായിരുന്നു. പിന്നീട് ആരോഗ്യപരമായ കാരണത്താല്‍ 2020 ല്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിന്നെങ്കിലും പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് മുന്‍പ് തന്നെ കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് തിരികെയെത്തിയിരുന്നു.
1970 ല്‍ കെ എസ് എഫിലെ പ്രവര്‍ത്തനത്തിലൂടെയാണ് കോടിയേരി ബാലകൃഷ്ണന്‍ രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. പ്രവര്‍ത്തന മേഖലയില്‍ മികച്ച രീതിയില്‍ കഴിവ് തെളിയിക്കാന്‍ കഴിഞ്ഞ കോടിയരി 1988-ല്‍ ആലപ്പുഴയില്‍ വച്ചു നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലാണ് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയിലേക്ക് എത്തുന്നത്. 1990 മുതല്‍ 1995 വരെ കണ്ണൂര്‍ ജില്ല സെക്രട്ടറിയായും 1995ല്‍ കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തില്‍ വെച്ച് സംസ്ഥാന സെക്രട്ടേറിയേറ്റിലേക്കും കോടിയേരി തെരഞ്ഞെടുക്കപ്പെട്ടു. 2001–2006 കാലത്ത് വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. ഒരിക്കലും അസ്വാരസ്യമുണ്ടാക്കാത്ത, എല്ലാരെയും തന്നിലേക്ക് അടുപ്പിച്ചു നിര്‍ത്തുന്ന, സദാ പുഞ്ചിരിക്കുന്ന, നല്ല കയ്യടക്കത്തോടെ വാര്‍ത്താ സമ്മേളനങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടിയേരി ഭരണ നേതൃത്വത്തിന് തലവേദനയുണ്ടാക്കാത്ത സെക്രട്ടറിയായിരിക്കും എന്ന് ഇതിനകം തന്നെ തെളിയിക്കപ്പെട്ടതാണ്.