കൊച്ചി: വി എസ് അച്യുതാനന്ദന്‍ സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായി തുടരും. എം എം മണി, കെ ജെ ജേക്കബ്, ആനത്തലവട്ടം ആനന്ദന്‍, തുടങ്ങിയവരും സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാക്കളാണ്. സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ വി എസ് അച്ചുതാനന്ദന്‍ പങ്കെടുത്തിരുന്നില്ല. ആരോഗ്യപരമായ കാരണങ്ങളാണ് 98 കാരനായ വി എസ് ഇത്തവണ സമ്മേളനത്തില്‍ നിന്ന് വിട്ടുനിന്നത്.1964- ല്‍ സിപിഐ യുടെ ജനറല്‍ കൌണ്‍സിലില്‍ നിന്ന് ഇറങ്ങിവന്നവരില്‍ ജീവിച്ചിരിക്കുന്ന ഏക നേതാവാണ് വി എസ് അച്ചുതാനന്ദന്‍. സിപിഎം രൂപീകരണശേഷം വി എസ് പങ്കെടുക്കാത്ത ആദ്യ സമ്മേളനമാണ് കൊച്ചിയില്‍ നടന്നത്. വിഭാഗീയതയുടെയും ഉള്‍പോരിന്റെയും കാലം കഴിഞ്ഞ് പിണറായി വിജയന്‍റെ നേതൃത്വത്തിന്‍ കീഴിലേക്ക് പാര്‍ട്ടി വന്നതോടെ പതുക്കെ ഒതുങ്ങിത്തുടങ്ങിയ വി എസ് അവസാനം വഹിച്ചത് ഭരണ പരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ പദവിയാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നിയമസഭാംഗമായിരുന്ന വി എസിനെ, ഭരണകാലയളവ് അവസാനിക്കുന്ന ഘട്ടമെത്തിയപ്പോഴേക്കും പ്രായാധിക്യം മൂലമുള്ള അവശത അലട്ടിയിരുന്നു.
89 അംഗ സംസ്ഥാന സമിതിയിൽ 16 പുതിയ അംഗങ്ങളെയും 17 അംഗ സെക്രട്ടേറിയറ്റിൽ എട്ട് പേരെയുമാണ് പുതിയതായി തെരഞ്ഞെടുത്തത്. മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, വി എൻ വാസവൻ, സജി ചെറിയാൻ, എസ് എഫ് ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് എം സ്വരാജ്, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശൻ, എസ് എഫ് ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് പി കെ ബിജു, തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറിയായ കെ കെ ജയചന്ദ്രൻ എന്നിവരാണ് സെക്രട്ടറിയേറ്റിലെ പുതുമുഖങ്ങള്‍. ഇത്തവണ 8 പുതുമുഖങ്ങളാണ് സംസ്ഥാന കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. നാല് ജില്ലാ സെക്രട്ടറിമാരെയും സംസ്ഥാന സമിതിയിലേക്ക് പുതുതായി ഉൾപെടത്തിയിട്ടുണ്ട്. കോട്ടയം, ഇടുക്കി, പാലക്കാട്, തൃശൂർ ജില്ലാ സെക്രട്ടറിമാരാണ് സംസ്ഥാന കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.