കൊച്ചി: ചെങ്കൊടി കാണുമ്പോള്‍ ചിലര്‍ക്ക് ഹാലിളകുന്നത് ഒരു തരം മാടമ്പിത്തരമാണെന്നും ഇത്തരം സ്വഭാവങ്ങള്‍ ഉള്ളവരെ എങ്ങനെയാണ് ജനങ്ങള്‍ നേരിട്ടതെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസിലാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായിവഴിയോരങ്ങളില്‍ കൊടിതോരണങ്ങള്‍ കെട്ടിയതിനെ വിമര്‍ശിച്ച കേരളാ ഹൈക്കോടതി ജഡ്ജി ദേവന്‍ രാമചന്ദ്രനെതിരെയാണ് മുഖ്യമന്ത്രിയുടെ പരോക്ഷ വിമര്‍ശനം. ഇന്നലെ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലെ സമാപന ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
വഴിയോരങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയോ മറ്റ് സംഘടനകളുടെയോ കൊടിയും മറ്റ് തോരണങ്ങളും സ്ഥാപിക്കരുതെന്ന് കോടതി വിധിയുണ്ട്. ഈ ഉത്തരവ് നിലനില്‍ക്കെയാണ് സിപിഎം സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി കൊടിയും മറ്റു തോരണങ്ങളും റോഡ് അരികില്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതിലൂടെ ഇടതുപക്ഷ പാര്‍ട്ടി ഹൈക്കോടതി ഉത്തരവ് ലംഘിച്ചിരിക്കുകയാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുക. അതിനാല്‍ സര്‍ക്കാര്‍ മറുപടി നല്‍കണമെന്നായിരുന്നു ഹൈക്കോടതി ആവശ്യപ്പെട്ടത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'ചെങ്കൊടിയേന്തി പ്രക്ഷോഭം നടത്തിയവരാണ് പിന്‍കാലത്ത് കേരളം ഭരിച്ചതെന്ന് ചരിത്രത്തില്‍ നിന്നും മനസിലാകും. പണ്ടുമുതല്‍ അധികാരത്തിലിരിക്കുന്നവര്‍ക്ക് ഈ കൊടിയോട് വളരെ പ്രശനമാണ്. ചെങ്കൊടി അവിടെ കാണുന്നു ഇവിടെ കാണുന്നു എന്ന് പറഞ്ഞ് ഇക്കൂട്ടര്‍ നിരന്തരമായി വിമര്‍ശിക്കുകയാണ്. എന്നാല്‍ ഇത്തരം രീതികള്‍ ഇപ്പോഴും പിന്തുടരുന്നത് മാടമ്പിത്തരം മനസ്സില്‍ സൂക്ഷിക്കുന്നവരാണ്. മാടമ്പികള്‍ക്ക് പ്രസ്ഥാനം തക്ക മറുപടി നല്‍കിയിട്ടുണ്ടെന്ന് ചരിത്രം പഠിച്ചവര്‍ക്ക് മനസിലാക്കാന്‍ സാധിക്കും. മാടമ്പിമാരുടെ ഒരു തണലും ഈ പാര്‍ട്ടി ഏറ്റുവാങ്ങിയിട്ടുമില്ല. ഇപ്പോഴും ചുവപ്പ് കാണുമ്പോള്‍ ഹാലിളകുന്ന കാളയുടെ സ്വഭാവം കാണിക്കുന്നത് ശരിയായ രീതിയല്ല'- മുഖ്യമന്ത്രി പറഞ്ഞു.