തബ്‌ലീഗ് ജമാഅത്ത് സമ്മേളനം മഹാരാഷ്ട്രയിൽ നടത്താൻ അനുമതി ചോദിച്ചിരുന്നെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. എന്നാൽ കൊവിഡ് പടരുന്ന പശ്ചാത്തലത്തിൽ അപകടം മുന്നിൽ കണ്ട് അനുമതി നിഷേധിച്ചെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഡല്‍ഹിയില്‍ സംഭവിച്ചത് ഇവിടെ സംഭവിക്കാന്‍ ഞങ്ങള്‍ അനുവദിച്ചില്ല. മതസമ്മേളനത്തില്‍ സംസ്ഥാനത്ത് നിന്ന് പങ്കെടുത്തവരെ കണ്ടെത്താനുളള ശ്രമം നടന്നുവരികയാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
കൊവിഡുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. തമാശക്ക് പോലും വ്യാജ വീഡിയോകൾ പ്രചരിപ്പിക്കാൻ അനുവദിക്കില്ല. കൊറോണ വൈറസിനെ കൂടാതെ വർഗീയ വൈറസു നാട്ടിലുണ്ട്. വൈറസിന് മതമില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. അതേ സമയം മഹാരാഷ്ട്രയിൽ കൊവിഡ് രോഗബാധ ഗുരുതരമായി. രോഗം ബാധിച്ചവരുടെ എണ്ണം 537 ആയി. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. മുംബൈ, പുനെ, നാഗ്പൂർ എന്നീ നഗരങ്ങളിലാണ് കൊറോണ വൈറസ് ബാധിച്ചവർ ഏറെയുള്ളത്.