തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവ് എം എല്‍ എയും തമ്മിലുള്ള വിവാഹനിശ്ചയം എ കെ ജി സെന്‍ററില്‍ വെച്ച് നടന്നു. ഇന്ന് രാവിലെ 11 മണിക്കായിരുന്നു ചടങ്ങ്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് മോതിരം മാറല്‍ ചടങ്ങില്‍ പങ്കെടുത്തത്. ബാലസംഘം കാലം മുതലുള്ള ഇവരുടെ പരിചയമാണ് വിവാഹത്തിലെത്തിയത്. ബാലസംഘം, എസ്എഫ്‌ഐ പ്രവര്‍ത്തന കാലത്തു തന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറും കേരള നിയമസഭയിലെ പ്രായം കുറഞ്ഞ എംഎൽഎയും തമ്മിലുള്ള വിവാഹനിശ്ചയമാണ് ഇന്ന് നടന്നത്.
ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് സച്ചിന്‍ ദേവ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. നടനായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ധര്‍മജന്‍ ബോള്‍ഗാട്ടിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ സച്ചിന്‍ദേവ് നിലവില്‍ എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയാണ്. കോഴിക്കോട് ഗവണ്‍മെന്റ് ആര്‍ട്സ് കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും കോഴിക്കോട് ലോ കോളേജില്‍ നിന്നും നിയമ ബിരുദവും നേടിയിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തിരുവനന്തപുരം ഓള്‍ സെയിന്റ്സ് കോളേജില്‍ വിദ്യാര്‍ഥിയായിരിക്കെയാണ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ആര്യ തെരഞ്ഞെടുക്കപ്പെടുന്നത്. ബാല സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റും എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവുമാണ് ആര്യ. വിവാഹം പാര്‍ട്ടിയും വീട്ടുകാരും തീരുമാനമെടുക്കുന്നതുപോലെ നടക്കുമെന്നായിരുന്നു ആര്യയുടെ ആദ്യ പ്രതികരണം. ഒരേ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നത് കൊണ്ട് രണ്ടുപേർക്കും തമ്മിൽ മനസ്സിലാക്കാൻ സാധിക്കുന്നമെന്ന വിശ്വാസമുണ്ട്. അത് അടിസ്ഥാനപരമായി ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകുമെന്നാണ് വിശ്വസിക്കുന്നതെന്നും ആര്യ പറഞ്ഞിരുന്നു. സച്ചിനുമായി വിവാഹം നിശ്ചയിച്ചതിന് പിന്നാലെ നിരവധി സൈബര്‍ ആക്രണവും ആര്യക്കെതിരെ ഉയര്‍ന്നുവന്നിരുന്നു.