LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കെ എസ് ആര്‍ ടി സി ബസിലെ ലൈംഗിക അതിക്രമം; മാപ്പ് പറയാന്‍ തയ്യാറാണെന്ന് കണ്ടക്ടര്‍

കോഴിക്കോട്: കെ എസ് ആര്‍ ടി സി ബസിലെ ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട് തന്‍റെ മേല്‍ ഉയര്‍ന്നുവന്ന ആരോപണത്തില്‍ മാപ്പ് പറയാന്‍ തയ്യാറാണെന്ന് ബസ് കണ്ടക്ടര്‍ ജാഫര്‍. ഉത്തരവാദിത്വത്തില്‍ നിന്നും പിന്നോട്ട് പോകില്ല. അധ്യാപിക പരാതി പറഞ്ഞപ്പോള്‍ താന്‍ പാതി മയക്കത്തില്‍ ആയിരുന്നെന്നും ബസ്‌ പോലീസ് സ്റ്റേഷനിലേക്ക് പോകാന്‍ താനാണ് നിര്‍ദ്ദേശിച്ചതെന്നും കണ്ടക്ടര്‍ പറഞ്ഞു. വഴിയില്‍ വെച്ച് ഹൈവേ പോലീസിനെ കാണുകയും അവരോട് സംഭവങ്ങള്‍ വിവരിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് നല്‍കിയ നിര്‍ദ്ദേശത്തിലാണ് ട്രിപ്പ്‌ തുടര്‍ന്നത്. കോഴിക്കോട് പോലീസില്‍ പരാതി നല്‍കാനാണ് അധ്യാപിക തീരുമാനിച്ചതെന്നും കണ്ടക്ടര്‍ പറഞ്ഞു. ഏത് സാഹചര്യത്തിലാണ് അധ്യാപികക്ക് ബുദ്ധിമുട്ട് ഉണ്ടായതെന്ന് അറിയില്ലെന്നും തന്‍റെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റം അവരെ വേദനിപ്പിച്ചെങ്കില്‍ മാപ്പ് പറയാന്‍ തയ്യാറാണെന്നും കണ്ടക്ടര്‍ കൂട്ടിച്ചേര്‍ത്തു. 

ബസിലുണ്ടായിരുന്നയാള്‍ മോശമായി പെരുമാറിയപ്പോള്‍ താന്‍ പ്രതികരിച്ചിട്ടും കണ്ടക്ടര്‍ കൂടെ നിന്നില്ലെന്നാണ് അധ്യാപികയുടെ ആരോപണം. മോശമായി പെരുമാറിയ യാത്രക്കാരനോട് താന്‍ പ്രതികരിക്കുന്നത് കണ്ടക്ടര്‍ കണ്ടിരുന്നു. എന്നിട്ടും അയാള്‍ എണീറ്റ് വരാനോ എന്താണ് സംഭവമെന്ന് ചോദിക്കാനോ തയ്യാറായില്ല. കണ്ടക്ടര്‍ ഇത്തരത്തില്‍ പെരുമാറിയത് വളരെ വേദനയാണുണ്ടാക്കിയത്. ഇത്രയും നടന്നിട്ടും ചേട്ടന്‍ എന്താണ് മിണ്ടാത്തതെന്ന് താന്‍ കണ്ടക്ടറോട് ചോദിച്ചപ്പോള്‍ ‘അങ്ങേര് മാപ്പ് പറഞ്ഞതല്ലേ, ഇനി ഞാന്‍ എന്ത് ചെയ്യാനാ’, എന്നായിരുന്നു പ്രതികരണമെന്നും അധ്യാപിക തന്‍റെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അതേസമയം, ബസില്‍ വെച്ചുണ്ടായ അതിക്രമണത്തില്‍ ഗതാഗത മന്ത്രി വിശദീകരണം തേടുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. കണ്ടക്ടര്‍ ഉത്തരവാദിത്തം നിറവേറ്റാതെ ഒത്തുതീര്‍പ്പിന് ശ്രമിച്ചിട്ടുണ്ടെങ്കില്‍ ഗുരുതരമായ കുറ്റമാണെന്ന് മന്ത്രി പറഞ്ഞു. പ്രശ്‌നം ഗൗരവമായി എടുക്കുമെന്നും വിശദമായ റിപ്പോര്‍ട്ട് കെ എസ് ആര്‍ ടി സി എം ഡിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ആന്‍റണി രാജു കൂട്ടിച്ചേര്‍ത്തു. 

Contact the author

Web Desk