തിരുവനന്തപുരം: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അനുശോചനം രേഖപ്പെടുത്തി. മലപ്പുറം ജില്ലാ ലീഗ് അധ്യക്ഷൻ എന്ന നിലയിലും സംസ്ഥാന അധ്യക്ഷൻ എന്ന നിലയിലും കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരുന്നു ഇക്കാലമത്രയും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ വേദനിപ്പിക്കുന്ന വിയോഗമാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടേതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും അഭിപ്രായപ്പെട്ടു.
മതസൗഹാർദ്ദം നിലനിർത്തുന്നതിൽ ഊന്നിയ സമീപനമായിരുന്നു അദ്ദേഹത്തിന്റേത്. രാഷ്ട്രീയമായി വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുമ്പോഴും വ്യക്തിപരമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നതിൽ എന്നും ശ്രദ്ധിച്ചിരുന്നു. രാഷ്ട്രീയ പ്രവർത്തനത്തിന് പുറമേ മറ്റു നിരവധി സംഘടനകളുടെ നേതൃത്വത്തിലും അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചുണ്ട്. അനാഥ മന്ദിരങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലും അദ്ദേഹം ഉണ്ടായിരുന്നു. മതനേതാവ് എന്ന നിലയിലും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഉന്നത നേതാവ് എന്ന നിലയിലും അദ്ദേഹത്തിന്റെ പ്രവർത്തനം ശ്രദ്ധേയമായിരുന്നു. ഇസ്ലാമിക പണ്ഡിതനായ തങ്ങൾ അനേകം മഹല്ലുകളുടെ ഖാസി എന്ന നിലയിലും ഏറെ ആദരവ് പിടിച്ചുപറ്റിയിരുന്നു- പിണറായി വിജയന്‍ പറഞ്ഞു.
ആത്മീയ രാഷ്ട്രീയ നേതൃത്വത്തിന് അപ്പുറം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തങ്ങൾ ശ്രദ്ധ വച്ചു. പാവപ്പെട്ടവന്‍റെ ദു:ഖം സ്വന്തം ദുഖമായി കണ്ടു. ഉദാത്തമായ മതനിരപേക്ഷ നിലപാട് തങ്ങൾ ഉയർത്തി പിടിച്ചു. മൃദുഭാക്ഷി ആയിരുന്നുവെങ്കിലും കാർക്കശ്യം നിറഞ്ഞ നിലപാടുകളായിരുന്നു ഹൈദരലി തങ്ങളുടേത്. വ്യക്തിപരമായി എനിക്ക് നൽകിയ സ്നേഹവും വാത്സല്യവും അളവില്ലാത്തതാണ്. കേരളീയ സമൂഹത്തിന് മുന്നിൽ ഒരു ശൂന്യത സൃഷ്ടിക്കുന്നതാണ് ശിഖാബ് തങ്ങളുടെ വിയോഗം - വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.