തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇതിന്‍റെ ഭാഗമായി സർവകലാശാലകൾക്ക് 20 കോടി രൂപ വീതം ആകെ 200 കോടി രൂപ തുക നീക്കി വച്ചതായി രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ പൂർണ്ണ ബജറ്റ് അവതരണത്തില്‍ ധനമന്ത്രി അറിയിച്ചു. സര്‍വ്വകലാശാലകളില്‍ ഇന്‍റര്‍നാഷണല്‍ ഹോസ്റ്റല്‍ സൗകര്യം ഏര്‍പ്പെടുത്തും. എഞ്ചിനിയറിംഗ് കോളജുകൾ, ആർട്ട്‌സ് കോളജുകൾ, പോളി ടെക്‌നിക് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ചേര്‍ന്ന് ആധുനിക സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി ചെറിയ വ്യവസായ യൂണിറ്റുകൾ തുടങ്ങും. ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം സാമ്പത്തിക ഉത്പാദന പ്രക്രിയയിൽ ഭാഗമാകാനും പരിശീലനം നേടാനും സാധിക്കും. കേരളത്തിലെ 14 ജില്ലകളിലും ഇത് ആരംഭിക്കാനുള്ള പൈലറ്റ് പദ്ധതി പ്രഖ്യാപിച്ചു. ഇതിനായി 25 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും ധനമന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റാണ് ബാലഗോപാല്‍ അവതരിപ്പിക്കുന്നത്. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് മന്ത്രി പലപ്പോഴായി വ്യക്തമാക്കിയിട്ടുള്ളതിനാല്‍ വന്‍ പ്രഖ്യാപനങ്ങള്‍ കുറവാണ്. നികുതിയും സേവനങ്ങള്‍ക്കുള്ള ഫീസും വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട്. ദീര്‍ഘകാലം ലക്ഷ്യത്തോടെയുള്ള ബജറ്റാണ് അവതരിപ്പിക്കുകയെന്ന് മന്ത്രി മാധ്യമങ്ങളോട് നേരത്തെ വ്യക്തമാക്കിയിരുന്നു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുള്ള ഒന്നും ബജറ്റിലുണ്ടാവില്ല. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വേണ്ട നടപടികള്‍ സര്‍ക്കാര്‍ ഇത്തവണ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭരണപക്ഷത്തോടൊപ്പം പ്രതിപക്ഷവും ഒരുമിച്ച് നിന്നാല്‍ മാത്രമേ മികച്ച രീതിയില്‍ കാര്യങ്ങള്‍ മുന്‍പോട്ടു കൊണ്ടുപോകാന്‍ സാധിക്കുകയുള്ളൂ- ധനമന്ത്രി ബാലഗോപാല്‍ പറഞ്ഞു. അതേസമയം, കൊറോണയെ തുടര്‍ന്ന് പ്രതിസന്ധിയിലായ ടൂറിസം, വ്യവസായം, കൃഷി തുടങ്ങിയ മേഖലകളെ പുനരുജ്ജീവിപ്പിക്കാന്‍ മികച്ച പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.