തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ പൂർണ്ണ ബജറ്റിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കാന്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റിന് സാധിച്ചില്ലെന്നും വിവിധ വകുപ്പുകളില്‍ നിന്നും ലഭിച്ച കാര്യങ്ങള്‍ തുന്നി ചേര്‍ത്താണ് ബജറ്റ് അവതരിപ്പിച്ചിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നതിന് വേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങളോ നയരൂപികരണമോ ഈ ബജറ്റില്‍ ഉണ്ടായിട്ടില്ല. കഴിഞ്ഞ പ്രാവശ്യം അവതരിപ്പിച്ച ബജറ്റില്‍ പലകാര്യങ്ങളും നടപ്പിലാക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. ഒരു രൂപ പോലും മുടക്കാത്ത പദ്ധതികളുണ്ട്. കൊവിഡ് സാമ്പത്തിക മാന്ദ്യം മറികടക്കാനുളള ഒരു പദ്ധതിയും ബജറ്റില്ലില്ല. നികുതി കുടിശിക പിരിക്കുന്നതില്‍ പരാജയമാണ്- വി ഡി സതീശന്‍ വിമര്‍ശിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പകുതിയിലധികം സംസ്ഥാനങ്ങളും നികുതിഭരണ സമ്പ്രദായത്തിൽ ജിഎസ്ടിക്ക് അനുസൃതമായി മാറ്റം കൊണ്ടുവന്നു. എന്നാൽ കേരളത്തില്‍ ഇതുവരെ ജിഎസ്ടിക്ക് അനുകൂലമായ രീതിയിൽ നികുതിഭരണ സമ്പ്രദായം മാറ്റിയെടുക്കാനായില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. നികുതി പിരിവ് പരാജയപ്പെട്ടുവെന്നതിന്റെ തെളിവാണ് ആംനെസ്റ്റി സ്കീമുകൾ. യുഡിഎഫ് ഭരണകാലത്ത് നികുതി പിരിവ് ഒരു പരിധി വരെ പൂർത്തികരിക്കാൻ കഴിഞ്ഞു. കൊവിഡാനന്തര പഠനമോ ഗവേഷണമോ ഈ ബജറ്റിൽ ഇല്ല. പ്രളയ സെസിൽ നിന്നും പിരിച്ചതിൽ ഒരു രൂപ പോലും റീ ബിൽഡ് കേരളക്ക് ഉപയോഗിച്ചില്ല. വക മാറ്റിയാണ് ശമ്പളം കൊടുന്നത്. പ്രധാനമന്ത്രി മോദി തയ്യാറാക്കുന്നതുപോലെയുള്ള പ്രോജക്ട് ബജറ്റാണാണിതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.