തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലെയും പരാജയം ഞെട്ടിക്കുന്നതാണെന്ന് മുന്‍ പ്രതിപക്ഷ നേതാവും മുതിർന്ന നേതാവുമായ രമേശ് ചെന്നിത്തല. ഒരു പരാജയംകൊണ്ട് ഇല്ലാതാവുന്നതല്ല കോണ്‍ഗ്രസെന്നും തിരുത്തല്‍ നടപടികളെടുത്ത് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. 'അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയം ഷോക്കിംഗാണ്. കൂടുതല്‍ ആത്മപരിശോധന നടത്തി കോണ്‍ഗ്രസ് അതിനെ അതിജീവിക്കും. ഒരു തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ ഇല്ലാതാവുന്ന പ്രസ്താനമല്ല ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. അതുകൊണ്ട് ഈ പരാജയങ്ങളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താനുളള നടപടികളായിരിക്കും ഉണ്ടാകുന്നത്'- രമേശ് ചെന്നിത്തല പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രാജ്യത്ത് വര്‍ഗീയതക്കെതിരായ പോരാട്ടം കോണ്‍ഗ്രസ് ശക്തിപ്പെടുത്തുമെന്നും അതിനുവേണ്ടിയുളള നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ കണ്ണൂരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. ശ്രീകണ്ഠാപുരത്തെ ഓഫീസിനുമുന്നിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. സേവ് കോണ്‍ഗ്രസ് എന്നും പെട്ടിതൂക്കി വേണുഗോപാലിനെ ഒഴിവാക്കണമെന്നുമാണ് പോസ്റ്ററുകളുടെ ഉളളടക്കം. കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് ജി 23 നേതാക്കള്‍ തുടങ്ങിവെച്ച പ്രതിഷേധം കോണ്‍ഗ്രസിന്റെ താഴെതട്ടിലേക്കും എത്തുന്നു എന്നതിന്റെ സൂചനയാണ് കെ സി വേണുഗോപാലിനെതിരായ പോസ്റ്ററുകള്‍.