തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികളയി എ എ റഹിമും പി സന്തോഷ് കുമാറും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. രാജ്യസഭാ തെരഞ്ഞെടുപ്പ്; എ എ റഹിമും, പി സന്തോഷ് കുമാറും പത്രിക സമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ മറ്റ് കക്ഷി നേതാക്കളും മന്ത്രിമാരും ഒപ്പമെത്തിയിരുന്നു. 3 രാജ്യസഭാ സീറ്റുകളില്‍ എൽഡിഎഫിനു വിജയസാധ്യതയുള്ള 2 സീറ്റുകളിൽ സി. പി. എമ്മും സി. പി. ഐ.യുമാണ് മത്സരിക്കുന്നത്. ഏറെക്കാലമായി ഡി വൈ എഫ് ഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന എ എ റഹീം അടുത്ത കാലത്താണ് ഡി വൈ എഫ് ഐ അഖിലേന്ത്യ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. സി.പി.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പി സന്തോഷ് കുമാര്‍ സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. എ വൈ എഫ് ഐ ദേശീയ ജനറല്‍ സെക്രട്ടറിയായും സന്തോഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
2011-ൽ റഹീമും സന്തോഷും നിയമസഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. എസ് എഫ് ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്രക്കമ്മിറ്റിയംഗം, ഡി വൈ എഫ് ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്, കേരളാ സർവ്വകലാശാല സിൻഡിക്കേറ്റംഗം, സർവ്വകലാശാലാ യൂണിയൻ ചെയർമാൻ എന്നീ നിലകളിൽ റഹിം പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഡി വൈ എഫ് ഐ കേരള സംസ്ഥാന കമ്മിറ്റിയുടെ സെക്രട്ടറിയും ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റും സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗവുമാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേരളമുള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. മാര്‍ച്ച് ഇരുപത്തിയൊന്നാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുളള അവസാന ദിവസം. മാര്‍ച്ച് 31-നാണ് തെരഞ്ഞെടുപ്പ് നടക്കുക. അന്നുതന്നെ വോട്ടെണ്ണലും നടക്കും. പഞ്ചാബ്, കേരളം, അസം, ഹിമാചല്‍ പ്രദേശ്, ത്രിപുര, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തില്‍ എ കെ ആന്റണി (കോണ്‍ഗ്രസ്), കെ സോമപ്രസാദ് (സി പി ഐ എം), എം വി ശ്രെയാംസ് കുമാര്‍ (എല്‍ ജെ ഡി) എന്നിവരുടെ കാലാവധി പൂര്‍ത്തിയാവുകയാണ്. ഈ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.