തിരുവനന്തപുരം: ഐ എഫ് കെ കെ വേദിയിലേക്ക് ഭാവനയെ ക്ഷണിച്ചത് തന്‍റെ തീരുമാനപ്രകാരമായിരുന്നുവെന്ന് കേരള ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത്. ചലച്ചിത്ര അക്കാദമിയിലെ ആളുകളുമായി കൂടിയാലോച്ചിച്ചതിന് ശേഷമാണ് ഇത്തരമൊരു തീരുമാനം സ്വീകരിച്ചതെന്നും മാധ്യമങ്ങളുടെ കൂട്ടായ ആക്രമണം ഭയന്നാണ് വാര്‍ത്ത പുറത്തുവിടാതിരുന്നതെന്നും രഞ്ജിത്ത് പറഞ്ഞു. ഭാവനയെ കൊണ്ടുവന്നത് നാടകീയമായ മുഹൂർത്തം ഉണ്ടാക്കാൻ വേണ്ടിയല്ല. ഇതിലും വലിയ പ്രതിസന്ധികള്‍ ഉണ്ടായപ്പോള്‍ പോലും പതറാതെ നിന്നിട്ടുണ്ട്. കൂട്ടായ ആക്രമണത്തെയും ട്രോളുകളെയും ഭയക്കുന്നില്ലെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'ദിലീപിനെ ജയിലില്‍ പോയി കണ്ടത് സ്വന്തം ഇഷ്ടപ്രകാരം ആയിരുന്നില്ലെന്നും രഞ്ജിത്ത് പറഞ്ഞു. ഒരു യാത്രയിലായിരുന്ന സമയത്താണ് ദിലീപിനെ ജയിലില്‍ പോയി കണ്ടത്. അന്ന് അത് എന്‍റെ തീരുമാനമായിരുന്നില്ല. സുരേഷ് കൃഷ്ണ ആവശ്യപ്പെട്ടതുകൊണ്ടാണ് ജയിലില്‍ പോയത്. ജയിലിന് പുറത്ത് നിന്നാല്‍ ഒരു ചര്‍ച്ചയാകുമെന്ന് കരുതിയാണ് അകത്ത് കയറിയത്. രണ്ട് വാക്ക് മാത്രമാണ് അന്ന് ദിലീപിനോട് സംസാരിച്ചത്. സംഭവം നടന്ന സമയത്ത് അദ്ദേഹം അത് ചെയ്തുവെന്ന് വിചാരിക്കാന്‍ സാധിക്കുമായിരുന്നില്ല. ഇപ്പോള്‍ ആരെയും ന്യായീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമാണിത്. ആരുടെയും പുറകെ നടന്ന് നേടിയെടുത്തതല്ല ഈ പദവി. ആരും പേടിപ്പിച്ച് നിര്‍ത്താമെന്നും വിചാരിക്കേണ്ട. അക്കാദമിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സര്‍ക്കാരുമായി കൂടിയാലോചിച്ചതിന് ശേഷമാണ് തീരുമാനം എടുക്കുന്നത്. സര്‍ക്കാര്‍ വിരുദ്ധ കാര്യങ്ങളൊന്നും ചെയ്യാന്‍ ഇതിലെ അംഗങ്ങളാരും ആഗ്രഹിക്കുന്നില്ല - രഞ്ജിത്ത് പറഞ്ഞു. പോരാട്ടത്തിന്റെ പെണ്‍പ്രതീകം എന്ന് വിശേഷിപ്പിച്ചാണ് ഇന്നലെ ഐ എഫ് കെ കെ വേദിയിലെക്ക് രഞ്ജിത്ത് ഭാവനയെ ക്ഷണിച്ചത്.