ഡല്‍ഹി: സജീവ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുന്നുവെന്ന സൂചന നല്‍കി മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഗുലാം നബി ആസാദ്. കോണ്‍ഗ്രസ് ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ജനങ്ങള്‍ക്ക് വേണ്ടി പ്രവർത്തിക്കുന്നതിന് ഒരു പ്രത്യേക പാര്‍ട്ടിയില്‍ അംഗമായിരിക്കണമെന്നില്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു. ഇന്ത്യയിലെ രാഷ്ട്രീയം വളരെ മോശം സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. രാജ്യത്തിന്‍റെ സുരക്ഷക്ക് തന്നെ പാര്‍ട്ടികളുടെ ഇത്തരം രീതികള്‍ ഭീഷണിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്മഭൂഷന്‍ ബഹുമതി ലഭിച്ച ഗുലാം നബി ആസാദിനെ ആദരിക്കുന്ന ചടങ്ങിലായിരുന്നു കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ അദ്ദേഹം വിമര്‍ശിച്ചത്.
'സമൂഹത്തില്‍ മാറ്റങ്ങളുണ്ടാകണം. അതിനായി എല്ലാവരും ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കണം. പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ വ്യത്യാസങ്ങളെല്ലാം മാറ്റി വെച്ച് അധികാരത്തിന് വേണ്ടിയല്ലാതെ സമൂഹത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ സാധിക്കണം. വരും നാളുകളില്‍ ഞാന്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ചുവെന്ന വാര്‍ത്ത വന്നേക്കാം. അതിനെ ആരും വളരെ വലിയ വിഷയമായി എടുക്കേണ്ടതില്ല. അങ്ങനെ സംഭവിച്ചാല്‍ തന്‍റെ സമയം മുഴുവന്‍ സാമൂഹിക സേവനത്തിനായിരിക്കും മാറ്റിവെക്കുക. ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ അന്തസത്ത പലപ്പോഴും നഷ്ടമാകുന്നു. 80-85 വയസാണ് ഇപ്പോള്‍ ഒരാളുടെ ശരാശരി പ്രായം. അതുകൊണ്ട് തന്നെ ഒരു മേഖലയില്‍ നിന്നും വിരമിക്കുന്നവര്‍ തങ്ങളുടെ ജീവിതത്തിലെ ഒരു 20 വര്‍ഷമെങ്കിലും സാമൂഹിക സേവനത്തിനായി മാറ്റിവെക്കണം. എങ്കില്‍ മാത്രമേ സമൂഹത്തിന് പുരോഗതി കൈവരിക്കാന്‍ സാധിക്കുകയുള്ളൂ' - ഗുലാം നബി ആസാദ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'മതത്തിന്‍റെ അടിസ്ഥാനത്തില്‍ ഓരോ മനുഷ്യനെയും നമ്മള്‍ മാറ്റി നിര്‍ത്തുകയാണ്. ഇതിനായി ഹിന്ദു, മുസ്ലിം. ക്രിസ്ത്യന്‍, സിഖ് എന്നിങ്ങനെ വിഭജിക്കുന്നു. ഇതുകൂടാതെ ജാതിയയും നമ്മള്‍ വിഭജനത്തിനായി ഉപയോഗിക്കുന്നു. മനുഷ്യരെ ജാതിയതയുടെ അടിസ്ഥാനത്തില്‍ മാത്രം ചുരുക്കിയാല്‍, ആരെയാണ് മനുഷ്യരായി കാണാന്‍ സാധിക്കുക. സമൂഹത്തിന്‍റെ ഉയര്‍ച്ചക്കായി പ്രവര്‍ത്തിക്കുമെന്ന് പറയുന്ന ഇന്ത്യയിലെ പാര്‍ട്ടികളുടെ നീക്കത്തില്‍ തനിക്ക് സംശയമുണ്ട്. ഭിന്നിപ്പിച്ച് വോട്ട് പിടിക്കാന്‍ ശ്രമിക്കുന്ന എല്ലാ പാര്‍ട്ടികളെയും എതിര്‍ക്കുന്നു. അതിപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയാണെങ്കിലും. പുരോഗമനത്തിനായുള്ള പോരാട്ടത്തില്‍ ജാതിയും മതവും മറന്ന് ജനങ്ങള്‍ ഒരുമിച്ച് നില്‍ക്കണം - ഗുലാം നബി ആസാദ് കൂട്ടിച്ചേര്‍ത്തു.