കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിന്‍റെ അഭിഭാഷകന്‍ രാമന്‍ പിള്ളക്കെതിരെ ചട്ടപ്രകാരമുള്ള പരാതി ലഭിച്ചിട്ടില്ലെന്ന് ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അഡ്വ. കെ. എൻ. അനിൽകുമാർ. പരാതി ലഭിച്ചാല്‍ വ്യക്തമായ അന്വേഷണമുണ്ടാകുമെന്നും വിഷയത്തെ അതീവ ഗൗരവത്തോടെയാണ് ബാര്‍ കൗണ്‍സില്‍ നോക്കിക്കാണുന്നതെന്നും അനില്‍ കുമാര്‍ പറഞ്ഞു. അതിജീവിത ഇ -മെയില്‍ വഴിയാണ് ബാര്‍ കൗണ്‍സിലിന് പരാതി നല്‍കിയിരിക്കുന്നത്. ഇത് ചട്ടപ്രകാരമുള്ള പരാതിയല്ല. ചട്ട പ്രകാരം അതിജീവിത പരാതി നല്‍കിയാല്‍ ഇത് പരിശോധിക്കുകയും എതിര്‍കക്ഷിയില്‍ നിന്നും മറുപടി തേടുകയും ചെയ്യും. ഇത് പരാതിക്കാരിക്ക് കൈമാറും. തുടര്‍ന്ന് അവരുടെ ഭാഗവും ബാര്‍ കൗണ്‍സില്‍ കേള്‍ക്കും. പിന്നീട് വിഷയം ജനറൽ കൗൺസിലിൽ വച്ച ശേഷം അച്ചടക്ക നടപടി വേണ്ടതുണ്ടെങ്കിൽ അത് സ്വീകരിക്കുമെന്നും ചെയർമാൻ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ദിലീപിന്‍റെ അഭിഭാഷകന്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടി പരാതി നല്‍കിയത്. സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും രാമന്‍പിളള കൂട്ടുനിന്നുവെന്നും നടി ഇ- മെയില്‍ വഴി അയച്ച പരാതിയില്‍ പറയുന്നു. രാമന്‍പിളളയെക്കൂടാതെ അഭിഭാഷകരായ ഫിലിപ്പ് ടി വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ക്കെതിരെയും നടി പരാതി നല്‍കിയിട്ടുണ്ട്. അടിയന്തരമായി വിഷയത്തില്‍ ബാര്‍ കൗണ്‍സില്‍ ഇടപെടണമെന്നും അഭിഭാഷകര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമായിരുന്നു നടിയുടെ ആവശ്യം. എന്നാല്‍ പരാതിയിൽ തെറ്റുകളുണ്ടെന്നും, അത് തിരുത്തി പരാതി രേഖാമൂലം നൽകണമെന്നുമായിരുന്നു ബാർ കൗൺസിലിന്റെ മറുപടി.