കോയമ്പത്തൂര്‍: നടനും എംപിയുമായ സുരേഷ് ഗോപിയുടെ സഹോദരന്‍ പ്രതിയായ ഭൂമി തട്ടിപ്പുകേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പരാതിക്കാര്‍. സുരേഷ് ഗോപിയുടെ പേര് പറഞ്ഞാണ് സുനില്‍ ഗോപി തങ്ങളെ സമീപിച്ചതെന്നും തട്ടിപ്പ് മനസിലാക്കിയതോടെ പൊലീസിനെ സമീപിച്ചെന്നും പരാതിക്കാരന്‍ ഗിരിധരന്റെ ബിസിനസ് പാര്‍ട്ട്ണര്‍ എസ് രാജന്‍ പറഞ്ഞു. സുനില്‍ ഗോപിയുടെ അക്കൗണ്ടിലേക്ക് മാത്രം 72 ലക്ഷം രൂപയും ഇയാളുടെ സുഹൃത്തുക്കളായ ശിവദാസിന്റെയും റീനയുടെയും അക്കൗണ്ടുകളിലേക്ക് 25 ലക്ഷം രൂപയും അയച്ചിട്ടുണ്ടെന്നും രാജന്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞായറാഴ്ചയാണ് സുനില്‍ ഗോപിയെ കോയമ്പത്തൂര്‍ ജില്ലാ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതി വില്‍പ്പന റദ്ദാക്കിയ ഭൂമി, അക്കാര്യം മറച്ചുവെച്ച് വില്‍ക്കാന്‍ ശ്രമിച്ചുവെന്നും കൈപ്പറ്റിയ അഡ്വാന്‍സ് തുക തിരികെ നല്‍കിയില്ലെന്നുമാണ് സുനില്‍ ഗോപിക്കെതിരായ പരാതി. വഞ്ചാനാക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂര്‍ നവക്കരയില്‍ മയില്‍ സ്വാമി എന്നയാളില്‍ നിന്ന് സുനില്‍ ഗോപി 4.52 ഏക്കര്‍ ഭൂമി വാങ്ങിയിരുന്നു. വില്‍പ്പനയുമായി ബന്ധപ്പെട്ട് സിവില്‍ കേസ് കോടതിയിലെത്തിയതോടെ കോടതി വില്‍പ്പന റദ്ദാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇക്കാര്യം മറച്ചുവെച്ചാണ് സുനില്‍ ഗോപി ഭൂമി ഗിരിധരന് വില്‍ക്കാന്‍ ശ്രമിച്ചത്. അഡ്വാന്‍സായി 97 ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തു. പിന്നീട് ഗിരിധരന്‍ നടത്തിയ അന്വേഷണത്തില്‍ ഭൂമി സുനില്‍ ഗോപിയുടേതല്ലെന്നും സിവില്‍ കേസ് നിലനില്‍ക്കുന്നതായും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഗിരിധരന്‍ സുനില്‍ ഗോപിയോട് പണം തിരികെ ആവശ്യപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല. ഇതോടെ ഗിരിധരന്‍ കോയമ്പത്തൂര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.