കൊച്ചി: കേരളത്തില്‍ ഫാന്‍സ് ഷോ നിരോധിക്കില്ലെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍. സിനിമാ വ്യവസായത്തിന്‍റെ ഭാഗമാണ് ഫാന്‍സ് ഷോയെന്നും ഒടിടിയിൽ റിലീസ് ചെയ്ത സിനിമകൾ വീണ്ടും തിയേറ്ററുകളിൽ പ്രദർശിപ്പിക്കുകയില്ലെന്നും ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് രാംദാസ് പറഞ്ഞു. നടന്‍ ദുല്‍ഖര്‍ സല്‍മാനെയും അദ്ദേഹത്തിന്‍റെ നിര്‍മ്മാണ കമ്പനിയായ വേഫെറർ ഫിലിംസിനെയും വിലക്കില്ലെന്നും സംഘടന ഭാരവാഹികള്‍ അറിയിച്ചു. ദുല്‍ഖറിന്‍റെ സിനിമ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാമെന്നും രാംദാസ് കൂട്ടിച്ചേര്‍ത്തു.
സൂപ്പര്‍താരങ്ങളുടെ സിനിമകളുടെ റിലീസ് സമയത്ത് ആരാധകര്‍ക്കുമാത്രമായുളള 'ഫാന്‍സ് ഷോകള്‍' നിരോധിക്കുമെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനായ ഫിയോക്ക് നേരത്തെ പറഞ്ഞിരുന്നു. സിനിമാ മേഖലയ്ക്ക് ഫാന്‍സിനായി പ്രത്യേക ഷോ വയ്ക്കുന്നതുകൊണ്ട് ഗുണങ്ങളൊന്നുമില്ലെന്നായിരുന്നു ഫിയോക്ക് ഭാരവാഹികളുടെ വിശദീകരണം. വര്‍ഗീയവാദവും ഡീഗ്രേഡിംഗുമൊക്കെയാണ് ഫാന്‍സ് ഷോകളില്‍ നടക്കുന്നതെന്നും തിയറ്ററുകളില്‍ പ്രേക്ഷകര്‍ വരാത്തതിന്റെ പ്രധാന കാരണം ഫാന്‍സ് ഷോയ്ക്ക് ശേഷം കൊടുക്കുന്ന മോശം പ്രചരണങ്ങളാണെന്നും സംഘടനാ നേതൃത്വം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെതിരെയായാണ് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ദിലീപ്, ആന്‍റണി പെരുമ്പാവൂര്‍ എന്നിവരുമായി ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് യാതൊരു അകല്‍ച്ചയുമില്ല. അവര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ സംഘടനയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും രാംദാസ് പറഞ്ഞു. ദിലീപിനെയും ആന്റണി പെരുമ്പാവൂരിനെയും ഫിയോക്കില്‍ നിന്ന് ഒഴിവാക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനിലേക്ക് ഇവരെ ക്ഷണിച്ചത്.