മലപ്പുറം: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ കാത്തുകഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ മോചനത്തിന് സഹായംതേടി കുടുംബം പാണക്കാട് സാദിഖലി തങ്ങളെ കണ്ടു. നിമിഷപ്രിയയുടെ അമ്മയും ഭര്‍ത്താവും മകളും സേവ് നിമിഷപ്രിയ കര്‍മ്മസമിതിയുമാണ് പാണക്കാട്ടെ തറവാട്ടിലെത്തി സാദിഖലി തങ്ങളെ കണ്ടത്. കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് 'ബ്ലഡ് മണി' നല്‍കി നിമിഷപ്രിയയെ മോചിപ്പിക്കാന്‍ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് കുടുംബം സാദിഖലി തങ്ങളെ കണ്ടത്. പി കെ കുഞ്ഞാലിക്കുട്ടി, മുനവറലി ശിഹാബ് തങ്ങള്‍ എന്നിവരെ കണ്ടും കുടുംബം സഹായമഭ്യര്‍ത്ഥിച്ചു.
നിമിഷപ്രിയ ജയിലിലായതോടെ കേസിനും മറ്റുമായി വീടുള്‍പ്പെടെയുളള സ്വത്തുക്കള്‍ വിറ്റു. നിമിഷപ്രിയയുടെ ഭര്‍ത്താവും മകളും മാനസികമായി തകര്‍ന്നിരിക്കുകയാണ്. മോചനവുമായി ബന്ധപ്പെട്ട് ഭരണ, പ്രതിപക്ഷത്തുളള നിരവധി നേതാക്കളെ കണ്ടു. യെമനില്‍ ഏറെ ബന്ധങ്ങളുളള മുസ്ലീം ലീഗ് നേതാക്കള്‍ വിഷയത്തില്‍ ഇടപെടണമെന്നും കുടുംബത്തിന്റെ കണ്ണീര്‍ തുടയ്ക്കണമെന്നും സേവ് നിമിഷപ്രിയ സമരസമിതി കണ്‍വീനര്‍ ജയചന്ദ്രന്‍ പറഞ്ഞു. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് എംബസിയോടും സര്‍ക്കാരിനോടും സംസാരിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2017 ജൂലൈ 25-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നിമിഷപ്രിയ യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വീട്ടിലെ വാട്ടര്‍ടാങ്കില്‍ ഒളിപ്പിച്ചു എന്നതാണ് കേസ്. തലാലിനൊപ്പം ക്ലിനിക്ക് നടത്തുകയായിരുന്ന തനിക്ക് സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ സഹായം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത തലാല്‍ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് നിമിഷപ്രിയയുടെ വാദം.
ഈ മാസം ഏഴിനാണ് കേസില്‍ നിമിഷ പ്രിയയുടെ വധശിക്ഷ യെമനിലെ കോടതി ശരിവെച്ചത്. സനായിലെ അപ്പീല്‍ കോടതിയാണ് നിമിഷയുടെ ശിക്ഷ ശരിവെച്ചത്. നിമിഷപ്രിയ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയാണ് വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ പോയത്. സ്ത്രീയെന്ന നിലയില്‍ തന്നെ കുറ്റവിമുക്തയാക്കുകയോ വധശിക്ഷയില്‍ ഇളവ് നല്‍കുകയോ ചെയ്യണമെന്നായിരുന്നു അവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നിമിഷയുടെ ഹര്‍ജി മൂന്നംഗ ബെഞ്ച് തള്ളുകയായിരുന്നു.