LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബിജെപിക്കൊപ്പം സമരവേദി പങ്കിടുന്ന കോണ്‍ഗ്രസ്സുകാരുടെ മുഖ്യശത്രു സിപിഎം- മന്ത്രി റിയാസ്

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ച് നടത്തുന്ന സെമിനാറുകളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കരുതെന്ന നിലപാടിനെ വിമര്‍ശിച്ച് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്.11 ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകള്‍ രാജ്യത്തുണ്ട്. 55 ശതമാനം വോട്ട് വിഹിതം 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപിക്കെതിരാണ്‌. ഈ സാഹചര്യത്തില്‍ ബിജെപി ഇതര ശക്തികളെ എങ്ങനെ ഒന്നിപ്പിക്കാമെന്ന് ചര്‍ച്ച ചെയ്യാനാണ് സിപിഎം സെമിനാറുകള്‍ സംഘടിപ്പിക്കുന്നതെന്ന് മുഹമ്മദ്‌ റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു. വരാമെന്ന് വാക്ക് പറഞ്ഞ കോണ്‍ഗ്രസ് നേതാക്കളെ സെമിനാറില്‍ നിന്നും വിലക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. സിപിഎം സെമിനാറുകളില്‍ മുന്‍പ് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തിട്ടുണ്ട്. കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന മതനിരപേക്ഷ സെമിനാറുകളില്‍ ഇടതുപക്ഷവും പങ്കെടുത്തിട്ടുണ്ട്. ഇപ്പോഴത്തെ ഈ വിലക്കുകൊണ്ട് കോണ്‍ഗ്രസ് എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും മുഹമ്മദ്‌ റിയാസ് കൂട്ടിച്ചേര്‍ത്തു.

സി പി എം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി നടക്കുന്ന സെമിനാറിലേക്ക് ഐ എന്‍ ടി യു സി നേതാവ് ആര്‍ ചന്ദ്രശേഖര്‍, ശശി തരൂര്‍ എം പി, കെ വി തോമസ്‌ എന്നിവര്‍ക്കാണ് ക്ഷണം ലഭിച്ചത്. എന്നാല്‍ കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍റെ ഇടപെടല്‍ മൂലം സിപിഎം സെമിനാറില്‍ പങ്കെടുക്കേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ഈ 'വിലക്ക്' കോൺഗ്രസിന് ചേർന്നതോ?

കമ്മ്യൂണിസ്റ്റ് ആശയങ്ങളാണ് ഏറ്റവും അപകടകരമെന്ന് ഈയിടെ പ്രധാനമന്ത്രി പറഞ്ഞത് രാജ്യം ഏറെ ചര്‍ച്ച ചെയ്തതാണ്. വര്‍ഗ്ഗീയ ശക്തികൾ എക്കാലവും ഭയപ്പെടുന്നത് തൊഴിലാളിവര്‍ഗ്ഗ രാഷ്ട്രീയത്തെയാണ് എന്ന വസ്തുതയും മോദിയുടെ പ്രസ്താവന പറയാതെ പറയുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ സിപിഐ എമ്മിന്റെ 23 ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ പ്രസക്തിയുണ്ട്. രാഷ്ട്രീയ ഇന്ത്യ ഈ സമ്മേളനത്തെ ഉറ്റുനോക്കുന്നു. 11 ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകള്‍ രാജ്യത്തുണ്ട്. 55 ശതമാനം വോട്ട് വിഹിതം 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും  ബിജെപിക്കെതിരാണ്‌. ബിജെപി ഉയര്‍ത്തുന്ന അപകടകരമായ രാഷ്ട്രീയത്തിനെതിരെ ചിന്തിക്കുന്നവരാണ് ഇന്ത്യയിലെ മഹാഭൂരിപക്ഷവും. ബിജെപി ഇതര ശക്തികളെ എങ്ങനെ ഒന്നിപ്പിക്കാം എന്ന് ചര്‍ച്ച ചെയ്യാനാണ്, ആശയരൂപീകരണത്തിന് എക്കാലവും സഹായകരമാകുന്ന സെമിനാറുകള്‍ സിപിഐ (എം) പാര്‍ട്ടികോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്.  ബിജെപി ഇതര സര്‍ക്കാരുകളുടെ പ്രതീകമായ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ഉള്‍പ്പെടെ സെമിനാറില്‍ പങ്കെടുക്കുന്നുണ്ട്. 

വരാമെന്ന് വാക്കുതന്ന നേതാക്കളെ എന്തുകൊണ്ട് കോണ്‍ഗ്രസ് നേതൃത്വം വിലക്കി.? സംഘപരിവാർ രാഷ്ട്രീയത്തെ ചെറുക്കുവാനുള്ള ആശയരൂപീകരണ വേദിയായ സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കൾ പങ്കെടുക്കുന്നതില്‍ എന്താണ് തെറ്റ്.? സിപിഐ(എം) സെമിനാറുകളില്‍ മുന്‍പ് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തിട്ടുണ്ട്. കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന മതനിരപേക്ഷ സെമിനാറുകളില്‍ ക്ഷണിച്ചാൽ പങ്കെടുക്കാൻ ഞങ്ങള്‍ തയ്യാറാണ്. മുന്‍പ് കോണ്‍ഗ്രസ് സംഘടിപ്പിച്ച ഇത്തരം സെമിനാറുകളില്‍ ഞങ്ങള്‍ പങ്കെടുത്തിട്ടുമുണ്ട്. അപ്പോൾ പിന്നെ ഇപ്പോഴത്തെ വിലക്കുകൊണ്ട് കോൺഗ്രസ്സ് എന്താണ് ഉന്നം വെക്കുന്നത്?

കേരളത്തിൽ സമീപ കാലത്തായി നടന്ന ചില സമരങ്ങളില്‍  ബിജെപിയിലെയും യുഡിഎഫിലെയും ചില നേതാക്കളെ ഒന്നിച്ച് കാണുന്നുമുണ്ട്. നേരത്തെ പറഞ്ഞ പ്രധാനമന്ത്രിയുടെ വാക്കുകള്‍ പിന്‍പറ്റി കൂടുതല്‍ അപകടം ഇതുപക്ഷമാണ് എന്ന് കരുതുന്നവരായി ബിജെപിക്കൊപ്പം സമരത്തില്‍ പങ്കെടുക്കുന്ന  ഈ യുഡിഎഫ് നേതാക്കള്‍ മാറിയോ.? ബിജെപിക്കൊപ്പം സമരവേദി പങ്കുവെക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ വിലക്കാന്‍ എന്തേ കോണ്‍ഗ്രസ് നേതൃത്വത്തിന് ശബ്ദമുയരുന്നില്ല.? 

ഒരു കാര്യം അസന്ദിഗ്ദ്ധമായി പറയാം, ബിജെപിക്കെതിരെ ഞങ്ങള്‍ ഒരുക്കാന്‍ ആഗ്രഹിക്കുന്ന ആശയരൂപീകരണ വേദിയായ സെമിനാറില്‍ നിന്ന് ഒരുപക്ഷേ തങ്ങളുടെ നേതാക്കളെ കോണ്‍ഗ്രസ് നേതൃത്വത്തിന് വിലക്കാനായേക്കും. പക്ഷേ കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നവരിലെ ഭൂരിപക്ഷം വരുന്ന മതനിരപേക്ഷ മനസ്സുകളെ ഞങ്ങളൊരുക്കുന്ന ആശയരൂപീകരണത്തിന്‍റെ ഫലമായി വരുന്ന പൊതുമുന്നേറ്റത്തിൽനിന്ന്  വിലക്കാൻ കഴിയില്ല.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk