തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അഞ്ചാം തവണയും ഇന്ധനവില കൂട്ടി. ഒരു ലിറ്റർ ഡീസലിന് 58 പൈസയും പെട്രോൾ ലിറ്ററിന് 55 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. ഇന്നലെ ഒരു ലിറ്റർ ഡീസലിന് 81 പൈസയും പെട്രോളിന് 84 പൈസയും വർധിപ്പിച്ചിരുന്നു. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ടായിരുന്നു നവംബര്‍ 4 മുതല്‍ ഇന്ധനവില വര്‍ദ്ധിപ്പിക്കുന്നത് നിര്‍ത്തി വെച്ചത്. ഡല്‍ഹിയില്‍ പെട്രോളിന് വില 99.11 രൂപയും ഡീസലിന്റെ വില 90.42 രൂപയുമാണ് വില. അതേസമയം, ഇന്ധന വില വര്‍ധനവിന്‍റെ കാരണം റഷ്യ -യുക്രൈന്‍ യുദ്ധമാണെന്ന ന്യായീകരണവുമായി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
റഷ്യ- ഉക്രൈന്‍ യുദ്ധം മൂലമാണ് ഇന്ധന വില വര്‍ധിക്കുന്നത്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് ഒന്നും ചെയ്യാനില്ല. ഇതൊന്നും ഇന്ത്യാ ഗവണ്മെന്റിന്‍റെ നിയന്ത്രണത്തിലുള്ള കാര്യങ്ങളല്ല. ഇന്ത്യയില്‍ നാം ഉപഭോഗം ചെയ്യുന്ന ഇന്ധനത്തില്‍ ഏകദേശം 80 ശതമാനവും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. അന്താരാഷ്ട്ര തലത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ അതിനെ സ്വാധീനിക്കും. ഇപ്പോള്‍ റഷ്യ- ഉക്രൈന്‍ യുദ്ധമുണ്ടായതാണ് എണ്ണവിലയില്‍ പ്രതിഫലിച്ചത്. യുദ്ധത്തെ പിടിച്ചുനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാരിന് കഴിയുമോ?. ഇത്തരം കാരണങ്ങള്‍ക്കൊണ്ടാണ് നാം ഇക്കാര്യത്തില്‍ സ്വയംപര്യാപ്തത നേടണമെന്ന് പറയുന്നത്. എണ്ണയടക്കമുള്ള ഇന്ധനക്കാര്യത്തില്‍ ഇന്ത്യ സ്വയംപര്യാപ്തത നേടേണ്ടത് അനിവാര്യമാണ്. ഇതിന്റെ ആവശ്യകതയെ കുറിച്ച് 2004 മുതല്‍ ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട് എന്നാണ് നിതിന്‍ ഗഡ്കരി പറഞ്ഞത്.