എറണാകുളം: ഒരുത്തീ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പ്രസ് മീറ്റില്‍ വിനായകന്‍ നടത്തിയ പരാമര്‍ശങ്ങളോട് പ്രതികരണവുമായി നവ്യാ നായര്‍. 'വിനായകന്‍ ചെയ്തത് തെറ്റാണ്. ആ സമയത്ത് ഞാന്‍ പല പ്രാവശ്യം മൈക്ക് പിടിച്ചുവാങ്ങാന്‍ ശ്രമിച്ചിരുന്നു. ഇപ്പോഴും ഒരു പുരുഷന്‍ നടത്തിയ പരാമര്‍ശത്തില്‍ ക്രൂശിക്കപ്പെടുന്നത് സ്ത്രീയാണെന്നോര്‍ക്കണം'- നവ്യാ നായർ പറഞ്ഞു. എറണാകുളം തൃപ്പൂണിത്തുറയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
'വിനായകന്‍ ചെയ്തത് തെറ്റുതന്നെയാണ്. അവിടെ ഒത്തുകൂടിയത് ഒരുത്തിയുടെ പ്രമോഷന്റെ ഭാഗമായാണ്. നിര്‍ഭാഗ്യവശാല്‍ ചോദ്യങ്ങളും ഉത്തരങ്ങളുമൊക്കെ മറ്റൊരു നിലയിലേക്ക് പോവുകയായിരുന്നു. ഞാനൊട്ടും പ്രതീക്ഷിച്ച ഒരു കാര്യമായിരുന്നില്ല അത്. ഞാന്‍ പലപ്രാവശ്യം മൈക്ക് പിടിച്ചുവാങ്ങാന്‍ ശ്രമിച്ചിരുന്നു. അതിനപ്പുറത്തേക്ക് പ്രതികരിക്കാന്‍ എനിക്കപ്പോള്‍ കഴിഞ്ഞില്ല. അന്ന് ആ വേദിയില്‍ ഒരു പുരുഷന്‍ നടത്തിയ പരാമര്‍ശത്തിന് ഇന്നും ക്രൂശിക്കപ്പെടുന്നത് മറ്റൊരു സ്ത്രീയാണ്. വലിയ അളവില്‍ അവിടെ പുരുഷന്മാരുണ്ടായിരുന്നു പക്ഷേ നിങ്ങളെല്ലാവരും ചോദ്യംചോദിക്കുന്നത് എന്നോടാണ്'-നവ്യാ നായര്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വിനായകന്‍ വിവാദ പരാമര്‍ശം നടത്തുമ്പോള്‍ വേദിയിലുണ്ടായിരുന്ന നവ്യാ നായര്‍ അതിനെതിരെ പ്രതികരിച്ചില്ലെന്നും പൊട്ടിച്ചിരിച്ചെന്നും ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളില്‍ നടിക്കെതിരെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. മീ ടൂവിനെക്കുറിച്ചും തന്റെ ജീവിതത്തിലെ സെക്‌സിനെക്കുറിച്ചുമായിരുന്നു വിനായകന്‍ സംസാരിച്ചത്. സംഭവം വിവാദമായതിനുപിന്നാലെ കഴിഞ്ഞ ദിവസം വിനായകന്‍ മാപ്പുപറഞ്ഞ് രംഗത്തെത്തിയിരുന്നു. തന്റെ പരാമര്‍ശം ഒട്ടും വ്യക്തിപരമായിരുന്നില്ലെന്നും മാധ്യമപ്രവര്‍ത്തകയ്ക്ക് വിഷമം നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നു എന്നും വിനായകന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.