ഡല്‍ഹി: കശ്മീര്‍ ഫയല്‍സ് പോലുള്ള സിനിമകള്‍ ഉപയോഗിച്ച് സമൂഹത്തില്‍ നടത്തുന്ന വര്‍ഗീയ പ്രചാരണങ്ങളെ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് സിപിഎം കേന്ദ്ര കമ്മറ്റി. കാര്യങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ വസ്തുനിഷ്ഠമായിരിക്കണം. സിനിമ പോലുള്ള മാധ്യമം ഉപയോഗിച്ച് നൂനപക്ഷങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നതിനെ എന്ത് വില കൊടുത്തും എതിര്‍ക്കുമെന്നും സിപിഎം കേന്ദ്രകമ്മറ്റി അറിയിച്ചു. കശ്മീര്‍ ഫയല്‍സിനെ അനുകൂലിച്ചും പ്രതികൂലിച്ചും സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ സജീവമാകുന്നതിനിടയിലാണ് സിപിഎം നിലപാട് വ്യക്തമാക്കിയത്.
'വർഗീയ ധ്രുവീകരണം കൂടുതൽ തീവ്രമാക്കുന്നതാണ് കശ്‌മീർ ഫയൽസ്. കശ്‌മീർ താഴ്‌വരയിൽ തൊണ്ണൂറുകളിൽ തീവ്രവാദികൾ നടത്തിയ കൊലപാതകങ്ങളെ സിപിഎം തുടർച്ചയായി ശക്തമായി തന്നെ അപലപിച്ചിട്ടുണ്ട്. 1989 ഡിസംബറിൽ തീവ്രവാദികളുടെ വധശ്രമത്തിന് ആദ്യം ഇരയായവരിലൊരാൾ സിപിഐ എം നേതാവ് സ. മുഹമ്മദ് യൂസഫ് തരിഗാമിയാണ്. ദുരനുഭവങ്ങൾ നേരിട്ട കശ്‌മീരി പണ്ഡിറ്റുകളോട് ഐക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് അവരുടെ ക്ഷേമവും പുനരധിവാസവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സിപിഎം ഏറ്റെടുത്തിരുന്നു. കശ്‌മീരി പണ്ഡിറ്റുകളുടെ ദുരനുഭവം വിവരിക്കുന്ന കശ്‌മീർ ഫയൽസ് യഥാർത്ഥത്തിൽ വർഗീയ ധ്രുവീകരണം തീവ്രമാക്കുകയും ന്യൂനപക്ഷങ്ങൾക്കെതിരായ വിദ്വേഷത്തിന്റെയും അക്രമണങ്ങളുടേതുമായ അന്തരീക്ഷത്തെ പ്രോത്‌സാഹിപ്പിക്കുകയുമാണ്. ഇത് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും ജനക്ഷേമത്തിനും ഹിതകരമല്ല. വർഗീയ വേർതിരിവ് ശക്തിപ്പെടും. തീവ്രവാദത്തിനെതിരായ പോരാട്ടം എല്ലാ ഇന്ത്യാക്കാരുടെയും യോജിച്ച പോരാട്ടമാണ്. തീവ്രവാദ ശക്തികളുടെ അതിക്രമങ്ങൾക്ക് എല്ലാ സമുദായങ്ങളും ഇരയായിട്ടുണ്ട്. തീവ്രവാദ ആക്രമണങ്ങൾക്കെതിരായ പോരാട്ടത്തെ ഐക്യപ്പെടുത്തുകയാണ് വേണ്ടത്. അല്ലാതെ വിഘടിപ്പിക്കുകയല്ല വേണ്ടത്' - സിപിഎം കേന്ദ്ര കമ്മിറ്റി പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
1990-കളില്‍ നടന്ന കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ വക്രീകരിച്ച് വിവേക് അഗ്നിഹോത്രി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് ദി കാശ്മീര്‍ ഫയല്‍സ്. മാര്‍ച്ച് 11-നാണ് ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്തത്. സിനിമയുടെ ഉള്ളടക്കത്തിനെതിരെ ചലച്ചിത്ര സാമൂഹിക രാഷ്ട്രീയ മേഖലയിലുള്ളവര്‍ രംഗത്തെത്തിയിരുന്നു. പണ്ഡിറ്റുകളെക്കാള്‍ മറ്റ് മതവിഭാഗങ്ങള്‍ നരഹത്യക്ക് വിധേയമായ സംഭവമാണ് കശ്മീരില്‍ നടന്നത്. എന്നാല്‍ ആര്‍ എസ് എസിന്‍റെ അജണ്ട നടപ്പിലാക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരമൊരു സിനിമ എടുത്തതെന്നാണ് ആക്ഷേപം.