കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വേണ്ടി കെ റെയില്‍ എന്നെഴുതിയ അതിരടയാള കല്ലുകള്‍ സ്ഥാപിച്ച സ്ഥലം ഈട് വെച്ച് വായ്പ്പ എടുക്കുന്നതിന് തടസമില്ലെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ. ബാങ്കുകള്‍ ഓവര്‍സ്മാര്‍ട്ട് കാണിച്ച് ലോണ്‍ നല്‍കാതിരുന്നാല്‍ നടപടി സ്വീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ലോണ്‍ നല്‍കുന്നില്ലെന്ന പരാതി ഒറ്റപ്പെട്ട സംഭവമാണെങ്കിലും സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടുമെന്നും ബാങ്കേഴ്സ് സമിതിയുമായി വിഷയം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിന്‍റെ വികസനത്തിനായി ഒപ്പം നില്‍ക്കേണ്ട പ്രതിപക്ഷവും പ്രതിഷേധക്കാരോടൊപ്പം ചേര്‍ന്ന് ജനങ്ങളുടെ മനസ്സില്‍ തീ കോരിയിടുകയാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കെ റെയില്‍ വിരുദ്ധ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് കെ റെയിൽ - സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി അറിയിച്ചു. പാരിസ്ഥിതികാഘാത പഠനം പോലും നടത്താതെ ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ കുടിയൊഴിപ്പിക്കപ്പെടുന്നത് സാധാരണക്കാരായ ജനങ്ങളാണ്. തങ്ങളുടെ നിലപാട് വിശദീകരിക്കാന്‍ പോലും സമയം നല്‍കാതെയുള്ള സുപ്രീംകോടതി വിധി ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്നതാണെന്നും സമിതി വിമർശിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കെ റെയില്‍ പദ്ധതിക്കുവേണ്ടി നടത്തുന്ന സര്‍വ്വേ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളിയത്. സാമൂഹികാഘാത പഠനം നടത്തുന്നതില്‍ എന്താണ് തെറ്റെന്നും സുപ്രീം കോടതി ചോദിച്ചിരുന്നു. ഇത്രയും വലിയൊരു പദ്ധതി തടഞ്ഞുവെക്കാന്‍ സാധിക്കില്ല. ഡിവിഷന്‍ ബെഞ്ചിന്‍റെ തീരുമാനമാണ് ശരിയെന്നും കോടതി നിരീക്ഷിച്ചു. സർവേയേയും കല്ലിടലിനേയും വിമർശിച്ച ഹൈക്കോടതി സിംഗിൾ ബഞ്ചിന്‍റെ നിലപാടിനേയും സുപ്രീംകോടതി വിമര്‍ശിച്ചു. ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ചാണ് സംസ്ഥാന സര്‍ക്കാരിന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്.