ഓസ്‌കാർ വേദിയിൽ നടൻ വിൽ സ്മിത്ത് അവതാരകന്റെ കരണത്തടിച്ച സംഭവത്തിൽ അദ്ദേഹത്തെ അഭിനന്ദിച്ച് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. 'അമ്മയെ, പെങ്ങളെ, ഭാര്യയെ, മകളെ അപമാനിച്ചവനെ ആദ്യം സ്‌പോട്ടിൽ കൊടുക്കുക. നിങ്ങളുടെ മുന്നിൽവെച്ചാണെങ്കിൽ കൊടുത്തില്ലേൽ നിങ്ങളാരായിരുന്നിട്ടും കാര്യമില്ല. ഫിലോസഫി പുഴുങ്ങിത്തിന്നാൻ കൊളളാം'-എന്നാണ് ജൂഡ് ആന്റണി ഫേസ്ബുക്കിൽ കുറിച്ചത്. 'റിയൽ സ്റ്റാർ വിത്ത് ഹിസ് വൈഫ്' എന്ന തലക്കെട്ടോടെ വിൽ സ്മിത്തിന്റെയും ഭാര്യ ജാദ പിങ്കറ്റ് സ്മിത്തിന്റെയും ചിത്രവും അദ്ദേഹം കുറിപ്പിനൊപ്പം ഫേസ്ബുക്കിൽ പങ്കുവെച്ചു.
വിൽ സ്മിത്തിന്റെ ഭാര്യയും നടിയും ഗായികയുമായ ജാദയുടെ രൂപത്തെ പരിഹസിച്ച് അവതാരകൻ ക്രിസ് റോക്ക് സംസാരിച്ചതാണ് വിൽ സ്മിത്തിനെ പ്രകോപിപ്പിച്ചത്. ഡോക്യുമെന്ററി ഫീച്ചറിനുളള ഓസ്‌കാർ പുരസ്‌കാരം പ്രഖ്യാപിക്കുന്നതിനിടെയായിരുന്നു സംഭവം. അലോപേഷ്യ രോഗബാധിതയായതിനാൽ ജാദ തല മുണ്ഡനം ചെയ്തിരുന്നു. അതിനെയാണ് ക്രിസ് റോക്ക് കളിയാക്കിയത്. 1997-ൽ പുറത്തിറങ്ങിയ ജി ഐ ജെയ്ൻ എന്ന ചിത്രത്തിൽ ഡെമി മൂർ തല മൊട്ടയടിച്ചാണ് അഭിനയിച്ചത്. ജി ഐ ജെയ്ൻ 2-ൽ നമുക്ക് ജാദ പിങ്കറ്റ് സ്മിത്തിനെ കാണാം എന്നായിരുന്നു ക്രിസ് റോക്ക് പറഞ്ഞത്. ഇതിൽ പ്രകോപിതനായാണ് വിൽ സ്മിത്ത് ക്രിസ് റോക്കിന്റെ മുഖത്തടിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പിന്നീട് മികച്ച നടനുളള ഓസ്‌കാർ പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനിടെ ക്രിസിനെ തല്ലിയതിൽ വിൽ സ്മിത്ത് മാപ്പുപറഞ്ഞിരുന്നു. താൻ ചെയ്തത് തെറ്റാണെന്നും എല്ലാ തരത്തിലും അതിരുവിട്ട പ്രവൃത്തിയായിരുന്നെന്നും വിൽ സ്മിത്ത് പറഞ്ഞു. തമാശകൾ ജോലിയുടെ ഭാഗമാണ്. എന്നാൽ എന്റെ ഭാര്യയുടെ രോഗാവസ്ഥയെക്കുറിച്ചുളള തമാശ എനിക്ക് സഹിക്കാവുന്നതിനും അപ്പുറമാണ്. അതുകൊണ്ടാണ് വികാരാധീനനായി പ്രതികരിക്കേണ്ടിവന്നത്. ക്രിസിനോടും അക്കാദമിയോടും മാപ്പുചോദിക്കുന്നു എന്നാണ് വിൽ സ്മിത്ത് പറഞ്ഞത്.