തിരുവനന്തപുരം: തിരുവനന്തപുരം ലുലു മാളിന് മുന്‍പില്‍ സമരാനുകൂലികളുടെ പ്രതിഷേധം. ലുലുമാള്‍ ജീവനക്കാരെ ഗേറ്റിന് മുന്‍പില്‍ തടഞ്ഞുവെച്ചാണ് പ്രതിഷേധം. ലുലുമാള്‍ സമരത്തില്‍ സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സംയുക്ത സമര സമിതി നേതാക്കള്‍ പ്രതിഷേധം സംഘടിപ്പിച്ചത്. 11 മണിക്ക് ജോലിക്ക് എത്തണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്ന് ജീവക്കാര്‍ പ്രതിഷേധക്കാരോട് പറഞ്ഞുവെങ്കിലും മാളിനകത്തേക്ക് ജീവനക്കാരെ പ്രവേശിപ്പിക്കില്ലെന്നാണ് സമരാനുകൂലികളുടെ നിലപാട്. പണി മുടക്കില്‍ നിന്നും ലുലുമാളിനെ ഒഴിവാക്കിയത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ലുലു ജീവനക്കാരെ സമരക്കാര്‍ തടഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജീവനക്കാർ ജോലിക്ക് കയറരുതെന്നും ഗേറ്റിനു പുറത്ത് കൂടി നിൽക്കുന്ന ജീവനക്കാര്‍ എത്രയും വേഗം തിരിച്ച് പോകണമെന്നും യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടു. സ്ഥലത്ത് വൻ പൊലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്. അകത്തു കയറാനാവാതെ കൂടിനിൽക്കുന്ന ജീവനക്കാരോട് തിരിച്ചുപോകാൻ പൊലീസ് നിർദ്ദേശം നല്‍കിയെങ്കിലും തിരികെ പോകാന്‍ ജീവക്കാരും തയ്യാറായിട്ടില്ല.
അതേസമയം, സംസ്ഥാനത്തെ മുഴുവന്‍ കടകളും ഇന്ന് തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിരുന്നു. പണിമുടക്കില്‍ കടകള്‍ മാത്രം അടച്ചിടേണ്ട കാര്യമില്ലെന്നാണ് വ്യാപാര വ്യവസായ സമിതിയുടെ തീരുമാനം. തുറന്ന കടകള്‍ ആരും അടപ്പിക്കില്ലെന്ന് സി ഐ ടി യു നേതാവ് ആനത്തലവട്ടം അനന്തന്‍ പറഞ്ഞിരുന്നു. വ്യാപാരവ്യവസായി ഏകോപന സമിതി സമരവിരോധികളാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.