കൊച്ചി: നടൻ വിനായകൻ ഇന്റർനാഷണൽ ലെവൽ സ്‌കില്ലുളള താരമാണെന്ന് സംവിധായകൻ അമൽ നീരദ്. വിനായകന്റെ സ്റ്റൈൽ ഇതുവരെ പൂർണമായി പകർത്തിയെടുക്കാൻ സാധിച്ചിട്ടില്ലെന്നും സ്‌കില്ലും ആറ്റിറ്റ്യൂടുമെല്ലാം വിനായകൻ സ്വയം നട്ടുവളർത്തി ഉണ്ടാക്കിയെടുത്തതാണെന്നും അമൽ നീരദ് പറഞ്ഞു. പാരിസ് ഫാഷൻ വീക്കിൽ ഇറക്കിയാൽ അവിടുത്തെ ഏറ്റവും വലിയ മോഡലായിരിക്കും വിനായകനെന്നും അദ്ദേഹം പറഞ്ഞു. മാധ്യമം ആഴ്ച്ചപ്പതിപ്പിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം വിനായകനെക്കുറിച്ച് സംസാരിച്ചത്.
'വിനായകൻ നല്ല ഡാൻസറാണ്. കുറേപേരെ നിരത്തി നിർത്തി അവർക്കുമുന്നിലൂടെ കാമറ പാൻ ചെയ്താൽ ചില ആൾക്കാരും കാമറയും തമ്മിൽ കാന്തം പോലൊരു കണക്ഷനുണ്ടാകും. വിനായകൻ അങ്ങനെയാണ്. എന്റെ ആദ്യ ഹിന്ദി സിനിമയിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അവിടെയും ഒരുപാടുപേരെ നിരത്തി നിർത്തി റിയാക്ഷൻസ് എടുത്തിട്ടുണ്ട്. എപ്പോഴാണ് കാമറ അവരെ ഷൂട്ട് ചെയ്യുന്നതെന്ന് മിക്കവർക്കും മനസിലാവില്ല എന്നാൽ വിനായകന് കാമറ തന്നെ തൊടുന്നത് വ്യക്തമായി അറിയാൻ കഴിയും'- അമൽ നീരദ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'ഇയ്യോബിന്റെ പുസ്തകം എന്ന സിനിമയിൽ ഫഹദ് ഫാസിൽ ജയസൂര്യയെ വെടിവെച്ചിട്ട് വെളളത്തിൽ നിന്ന് പോകുന്ന ഒരു ഷോട്ടുണ്ട്. അവിടെ നിൽക്കുന്നത് വിനായകനും ഇഷ ഷ്വരാനിയുമാണ്. എനിക്ക് അതൊരു ഇന്റർനാഷണൽ സിനിമയുടെ ഇമേജായാണ് തോന്നിയത്. വിനായകന്റെ നിൽപ്പുകണ്ടാൽ നേരേ കൊണ്ടുപോയി അവഞ്ചേഴ്‌സിൽ കൊണ്ടുനിർത്താനാണ് തോന്നുക. വിനായകൻ ഇന്റർനാഷണലാണ്. അദ്ദേഹത്തെവച്ച് ഇതുവരെ ഒരു കളളിമുണ്ട് കഥാപാത്രം ആലോചിക്കാൻ കഴിഞ്ഞിട്ടില്ല'-അമൽ നീരദ് കൂട്ടിച്ചേർത്തു.