കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജി കോടതി തള്ളി. കേസുമായി ബന്ധപ്പെട്ട് തുടരന്വേഷണം നടക്കുകയാണെന്നും ഈ സാഹചര്യത്തില്‍ പള്‍സര്‍ സുനിക്ക് ജാമ്യം നല്‍കാന്‍ സാധിക്കില്ലെന്നുമാണ് കോടതി അറിയിച്ചത്. നേരത്തെ ജാമ്യം നിഷേധിക്കാന്‍ കാരണമായ അതേ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. നടിയെ ആക്രമിച്ച കേസിലെ കിങ്പിനാണ് (മുഖ്യസൂത്രധാരന്‍) പള്‍സര്‍ സുനിയെന്ന് പ്രോസിക്യൂഷനും ഇരയും ആരോപിക്കുന്നത്. അതുകൊണ്ട് ജാമ്യം അനുവദിക്കാന്‍ സാധിക്കില്ലെന്നാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ സിംഗിൾ ബെഞ്ച് വ്യക്തമാക്കിയത്.
ജയിലില്‍ തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതി ജാമ്യ ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ജയിലിനേക്കാള്‍ സുരക്ഷിതമായ ഒരു സ്ഥലം പള്‍സര്‍ സുനിക്ക് ഇപ്പോള്‍ ലഭിക്കില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. അതേസമയം, നടിയെ ആക്രമിച്ച കേസിന്‍റെ തുടരന്വേഷണത്തിന്‍റെ ഭാഗമായി ദിലീപ് ചോദ്യം ചെയ്യലിന് ഹാജരായി. ഇന്നലെ 7 മണിക്കൂറാണ് ദിലീപിനെ ചോദ്യം ചെയ്തത്. ഫോണില്‍ നിന്നും ലഭിച്ച നിര്‍ണായക തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇന്നും ചോദ്യം ചെയ്യുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സംവിധായകന്‍ ബാലചന്ദ്ര കുമാറിന്‍റെ വെളിപ്പെടുത്തലിനെക്കുറിച്ച് അറിയില്ലെന്നും ആരെയും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നുമാണ് ദിലീപ് ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. തുടരന്വേഷണം ആരംഭിച്ച് രണ്ടര മാസങ്ങള്‍ക്ക് ശേഷമാണ് ദിലീപിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. പ്രതികളുടെയും സാക്ഷികളുടെയും മൊഴികളും മറ്റ് തെളിവുകളും സ്വീകരിച്ചിട്ടുണ്ട്. ചോദ്യം ചെയ്യല്‍ പൂര്‍ണമായും വീഡിയോയില്‍ ചിത്രീകരിക്കുന്നുണ്ട്. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ഏപ്രില്‍ പതിനാല് വരെയാണ് ഹൈക്കോടതി അനുവദിച്ച സമയപരിധി. അതിനുളളില്‍ ചോദ്യം ചെയ്യലുള്‍പ്പെടെയുളള നടപടികള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ സമര്‍പ്പിക്കണം. സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലും കേസ് അന്വേഷണം പുരോഗമിക്കുകയാണ്.