കൊച്ചി: ദേശീയപണിമുടക്കില്‍ ട്രേഡ് യൂണിയനുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ജോയ് മാത്യു. പണിമുടക്ക് എന്ന സമരമുറ കാലഹരണപ്പെട്ടതാണെന്നും വിലക്കയറ്റം സൃഷ്ടിക്കുന്നത് കേന്ദ്രഗവണ്‍മെന്റ് ആണെങ്കില്‍ അവരുടെ ജനപ്രതിനിധികളെയല്ലേ തടഞ്ഞുവയ്‌ക്കേണ്ടതെന്നും ജോയ് മാത്യു ചോദിക്കുന്നു. ഇവിടെ മൈതാന പ്രസംഗത്തില്‍ കേന്ദ്രത്തെ കടിച്ചുകീറുന്നവർ വ്യാഘ്രങ്ങള്‍ തലസ്ഥാനത്തെത്തുമ്പോള്‍ പൂക്കളുമായി കുമ്പിട്ട് നില്‍ക്കുമെന്നും ജോയ് മാത്യു കുറ്റപ്പെടുത്തുന്നു.
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പ്
പണി മുടങ്ങിയാലും പലിശമുടങ്ങില്ല .....
നഴ്സായ ഭാര്യയെ ജോലിക്ക് കൊണ്ടുവിട്ട് വരുന്ന ഓട്ടോ ഡ്രൈവറോട് തൊ.വ.നേതാവ് ആക്രോശിക്കുന്നത് ഇന്നത്തെ സമരക്കാഴ്ചകളിൽ കണ്ടു.
"മൂന്നുമാസം മുൻപ് പ്രഖ്യാപിച്ചതാണല്ലോ പണിമുടക്ക് എന്നിട്ടാണോ വണ്ടിയെടുത്തത് ?"
തലയിൽ ചകിരിച്ചോർ മാത്രമുള്ളവരുടെ ചോദ്യമാണത്. മുൻകൂട്ടി സമയവും കാലവും കണക്കുകൂട്ടി ഒറ്റയടിക്ക് നാലുദിവസം അവധിയെടുക്കാനും ആഘോഷിക്കാനും ട്രേഡ് യൂണിയൻ നേതാക്കൾ തീരുമാനിക്കുന്നു.അടിമകൾ അനുസരിക്കുന്നു.
ദിവസക്കൂലിക്ക് പണിയെടുക്കുന്നവനും കൊള്ളപ്പലിശക്ക് വായ്പയെടുത്ത് കച്ചവടമോ വാടക വാഹനമോ ഓടിച്ചു നിത്യവൃത്തി നടത്തുന്നവന്റെയും ദുരിതം ഇരട്ടിക്കുന്നു. (ഓർക്കുക ബാങ്കിൽ നിന്നും വായ്‌പയെടുത്തവർ പണിമുടങ്ങിയ ദിവസങ്ങളിലും പലിശ കൊടുക്കേണ്ടിവരും ) പണിമുടക്ക് എന്ന സമരമുറ കലഹരണപ്പെട്ടതൊന്നും ഒരിക്കൽ കമ്പ്യൂട്ടർ വിരുദ്ധരായിരുന്നവർ ഇപ്പോഴും അറിഞ്ഞിട്ടില്ല. വിലക്കയറ്റം സൃഷ്ടിക്കുന്നത് കേന്ദ്ര ഗവർമെന്റ് ആണെങ്കിൽ അവരുടെ ജനപ്രതിനിധികളെയല്ലേ തടഞ്ഞു വെക്കേണ്ടത് ? അവരല്ലേ ജനങ്ങളോട് സമാധാനം പറയേണ്ടത് ? അതെങ്ങിനെ? ഇവിടെ മൈതാന പ്രസംഗത്തിൽ കേന്ദ്രനെ കടിച്ചുകീറുന്ന വ്യാഘ്രങ്ങൾ അങ്ങ് തലസ്ഥാനത്തെത്തുമ്പോൾ പൂക്കളുമായി കുമ്പിട്ട് നിൽക്കും. പൊതുജനം എന്നും കഴുതകൾ ആവില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തൊഴിലാളിവിരുദ്ധ ലേബർകോഡുകൾ പിൻവലിക്കുക, അവശ്യപ്രതിരോധ സേവനനിയമം റദ്ദാക്കുക, കർഷകരുടെ അവകാശപത്രിക ഉടൻ അംഗീകരിക്കുക, എന്നിങ്ങനെ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ദേശീയ തലത്തില്‍ ബി എം എസ് ഒഴികെ 20- ഓളം സംഘടനകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍ 22 തൊഴിലാളി സംഘടനകള്‍ സമരത്തില്‍ പങ്കെടുക്കുന്നത്. ഇന്നലെ രാവിലെ 6 മണിക്ക് ആരംഭിച്ച ദേശിയ പണിമുടക്ക് ഇന്ന് വൈകുന്നേരം 6 മണിക്ക് അവസാനിക്കുക.