കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിനൊപ്പം സുഹൃത്ത് ശരത്തിനെയും കൂട്ടുപ്രതിയാക്കും. ആറാം പ്രതിയായാണ് ശരത്തിന്‍റെ പേര് ചേര്‍ക്കുക. സംവിധായന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞ വി ഐ പി ശരത്ത് തന്നെയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ദിലീപിനെ ചോദ്യം ചെയ്ത അതേസമയം ശരത്തിനെയും അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. ദിലീപുമായി സൗഹൃദമുണ്ടെന്നും നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ താന്‍ കണ്ടില്ലെന്നും അന്വേഷണ സംഘത്തിനോട് ശരത്ത് ഇന്നലെ നടന്ന ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നു. വധഗൂഢാലോചന സമയത്ത് ദിലീപിനൊപ്പം ശരത്തും ഉണ്ടായിരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നലെ ചോദ്യം ചെയ്തത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസിലെ ‘വിഐപി’ ശരത് ജി നായർ തന്നെയെന്ന് ക്രൈംബ്രാഞ്ച് കഴിഞ്ഞ ജനുവരിയിലാണ് സ്ഥിരീകരിച്ചത്. ബാലചന്ദ്രകുമാര്‍ നല്‍കിയ ശബ്ദ സന്ദേശങ്ങളും ശരത്തിന്റെ ജീവനക്കാരുടെ ഫോണിലെ ശബ്ദ സന്ദേശങ്ങളും പരിശോധിച്ചാണ് വി ഐ പി ശരത്ത് തന്നെയാണെന്ന നിഗമനത്തില്‍ ക്രൈംബ്രാഞ്ച് എത്തിയത്. ദിലീപും ശരത്തും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. ദിലീപിന്‍റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരാജ് എന്നിവരാണ് ഗൂഢാലോചനക്കേസിലെ മറ്റ് പ്രതികള്‍.