തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സില്‍ സി പി എമ്മിന്‍റെ നിലപാട് സി പി ഐ യുടെ നിലപാടില്‍ നിന്നും വ്യത്യസ്തമാണെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. കാലാവധി തീര്‍ന്ന ലോകായുക്ത ഓർഡിനൻസ് പുതുക്കല്‍ അജണ്ടയായി വന്നപ്പോഴാണ് മന്ത്രി എതിര്‍പ്പ് പ്രകടിപ്പിച്ചത്. ജനങ്ങള്‍ക്കിടയില്‍ ലോകായുക്ത ഭേദഗതിയെക്കുറിച്ച് നിരവധി സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും ചര്‍ച്ച വേണമെന്നുമാണ് കെ രാജന്‍ ആവശ്യപ്പെട്ടത്. ലോകായുക്ത ഓര്‍ഡിനന്‍സ് പുതുക്കിയിറക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. ഇതിനിടയിലാണ് സി പി ഐ വിയോജിപ്പ് അറിയിച്ചിരിക്കുന്നത്.
ഓര്‍ഡിനന്‍സ് പുതുക്കുന്നത് സാങ്കേതികമായിട്ടാണെന്നും ഭേദഗതി ബില്ലായി അവതരിപ്പിക്കുമ്പോള്‍ ചര്‍ച്ചയാകമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാബിനറ്റ് മീറ്റിംഗില്‍ പുതിയ തീരുമാനങ്ങളില്‍ വിയോജിപ്പ് രേഖപ്പെടുത്തുന്ന പതിവില്ലാത്തതിനാല്‍ പിന്നീട് ചര്‍ച്ചയാകാമെന്ന മുഖ്യമന്ത്രിയുടെ തീരുമാനത്തിനോട് സി പി ഐ മന്ത്രിമാരും അനുകൂല നിലപാട് സ്വീകരിച്ചു. അതേസമയം, ലോകായുക്ത ഭേദഗതിയില്‍ സി പി ഐ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത് സിപിഎമ്മിന് തലവേദനയാകും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ലോകയുക്താ വിധി സർക്കാരിന് തള്ളാൻ അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി. ലോകായുക്ത ജഡ്ജിയുടെ യോഗ്യതയും ഇളവ് ചെയ്യും. സുപ്രീം കോടതിയിൽ ജഡ്ജി ആയിരുന്ന വ്യക്തിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വ്യക്തിയോ ആണ് ലോകായുക്ത ആയിരുന്നത്. പുതിയ ഭേദഗതി പ്രകാരം ഹൈക്കോടതി ജഡ്ജിയായിരുന്ന വ്യക്തിക്ക് ലോകായുക്തയാകാം. ഹൈക്കോടതിയിലെ നിലവിലുള്ള ജഡ്ജിക്ക് ഉപലോകായുക്തയാകാമെന്ന വ്യവസ്ഥയും സര്‍ക്കാര്‍ മാറ്റിയിട്ടുണ്ട്.