ബാഗ്ലൂര്‍: ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികളെ എസ്എസ്എൽസി പരീക്ഷയെഴുതാൻ അനുവദിച്ച അധ്യാപകർക്ക് സസ്പൻഷൻ. ഏഴ് അധ്യാപകർക്കെതിരെയാണ് വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചത്. ശ്രീരാമ സേനയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കർണാടകയിലെ ഗഡഗ് ജില്ലയിലാണ് സംഭവം. സിഎസ് പാട്ടീൽ ഗേൾസ്, ബോയ്‌സ് ഹൈസ്‌കൂളുകളിലെ അധ്യാപകർക്കെതിരെയാണ് സ്കൂൾ അധികൃതരുടെ നടപടി. അതില്‍ രണ്ട് സൂപ്രണ്ടുമാരും ഉള്‍പ്പെടുന്നു. മാർച്ച് 15 ന് കർണാടക ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് കർണാടക സ്കൂളുകളിൽ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്ത എല്ലാ ഹർജികളും തള്ളിയിരുന്നു. തുടര്‍ന്ന്, ഹിജാബ് ധരിച്ചെത്തുന്നവരെ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് കര്‍ണാടകയിലെ വിദ്യാഭ്യാസ വകുപ്പും വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം ബെല്ലാരിയിൽ ഹിജാബ് ധരിച്ച് പരീക്ഷക്ക് എത്തിയ വിദ്യാർത്ഥികളെ തടഞ്ഞത് വന്‍ സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. ഹിജാബ് അഴിച്ചുമാറ്റിയ ശേഷമേ പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിക്കുവെന്നായിരുന്നു അധികൃതരുടെ നിലപാട്. ഇത് വിദ്യാർത്ഥികളും അധ്യാപകരും തമ്മിൽ വാക്കേറ്റത്തിന് ഇടയാക്കി. ഹിജാബ് മാറ്റിയ ശേഷമാണ് വിദ്യാർത്ഥികളെ പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിച്ചത്. ഹിജാബിന്‍റെ പേരില്‍ പരീക്ഷ ബഹിഷ്കരിക്കുന്നവര്‍ക്ക് രണ്ടാമത് അവസരം നല്‍കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കോടതി വിധി പ്രകാരം ഹിജാബ് അനുവദിക്കാത്തതിന്റെ പേരിൽ നിരവധി മുസ്‌ലിം വിദ്യാർത്ഥികൾ പരീക്ഷയെഴുതുന്നില്ലെന്നാണ് റിപ്പോർട്ട്. ചില സ്കൂളുകളിൽ ശിരോവസ്ത്രം ധരിച്ചെത്തുന്ന വിദ്യാർത്ഥികളെ അത് അഴിപ്പിച്ച് വെച്ച ശേഷം പരീക്ഷയ്ക്ക് ഇരുത്തുന്ന സംഭവങ്ങളും നടക്കുന്നുണ്ട്. അതിനിടെ, ഹിജാബ് നിരോധനത്തില്‍ കര്‍ണ്ണാടക ഹൈക്കോടതി വിധി ചോദ്യം ചെയ്ത് അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോര്‍ഡും സുപ്രീംകോടതിയെ സമീപിച്ചു. ഹിജാബ് ധരിക്കുന്നത് മതാചാരത്തിന്‍റെ ഭാഗമാണെന്നും ഒഴിവാക്കാനാവില്ലെന്നും ഹര്‍ജിയില്‍ വാദിക്കുന്നു.