കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി ദിലീപിനയച്ച കത്തിന്‍റെ ഒറിജിനല്‍ പകര്‍പ്പ് കണ്ടെത്തി. നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്നതിന്‍റെ നിർണായക തെളിവാണ് ഈ കത്ത്. പള്‍സര്‍ സുനിയുടെ സഹതടവുകാരനായ കുന്ദംകുളം സ്വദേശി സജിത്തിന്‍റെ വീട്ടില്‍ നിന്നാണ് കത്ത് കണ്ടെത്തിയത്. 2018 മെയ് 7 നാണ് ജയിലില്‍ നിന്ന് പള്‍സര്‍ സുനി കത്ത് എഴുതിയത്.
കത്തിന്‍റെ ആധികാരികത ഉറപ്പു വരുത്താന്‍ പള്‍സര്‍ സുനിയുടെ കൈയ്യക്ഷരത്തിന്‍റെ സാമ്പിള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ജയിലില്‍ പോയി ശേഖരിച്ചു. ചെയ്ത തെറ്റുകളെല്ലാം ഏറ്റുപറഞ്ഞു കോടതിയില്‍ മാപ്പിരക്കുമെന്നാണ് പള്‍സര്‍ സുനി കത്തില്‍ പറഞ്ഞിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെയോ അഭിഭാഷകരെയോ സാക്ഷികളെയോ വിലക്കെടുത്താല്‍ സത്യം മൂടിവെക്കാന്‍ സാധിക്കുമെന്ന് കരുതേണ്ടെന്നും കത്തില്‍ പറയുന്നു. കത്ത് ദിലീപിന് കൈമാറാന്‍ കഴിഞ്ഞിരുന്നില്ല. പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് കത്തില്‍ നിന്നും വ്യക്തമാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജി കഴിഞ്ഞ ചൊവ്വാഴ്ച കോടതി തള്ളിയിരുന്നു. കേസുമായി ബന്ധപ്പെട്ട് തുടരന്വേഷണം നടക്കുകയാണെന്നും ഈ സാഹചര്യത്തില്‍ പള്‍സര്‍ സുനിക്ക് ജാമ്യം നല്‍കാന്‍ സാധിക്കില്ലെന്നുമാണ് കോടതി അറിയിച്ചത്. നേരത്തെ ജാമ്യം നിഷേധിക്കാന്‍ കാരണമായ അതേ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
നടിയെ ആക്രമിച്ച കേസിലെ കിങ്പിനാണ് (മുഖ്യസൂത്രധാരന്‍) പള്‍സര്‍ സുനിയെന്ന് പ്രോസിക്യൂഷനും ഇരയും ആരോപിക്കുന്നത്. അതുകൊണ്ട് ജാമ്യം അനുവദിക്കാന്‍ സാധിക്കില്ലെന്നാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ സിംഗിൾ ബെഞ്ച് വ്യക്തമാക്കിയത്. ജയിലില്‍ തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതി ജാമ്യ ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ജയിലിനേക്കാള്‍ സുരക്ഷിതമായ ഒരു സ്ഥലം പള്‍സര്‍ സുനിക്ക് ഇപ്പോള്‍ ലഭിക്കില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.