കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ രേഖകള്‍ ചോര്‍ന്നുവെന്നതില്‍ തെളിവ് ഹാജരാക്കണമെന്ന് വിചാരണ കോടതി. തെളിവ് നല്‍കാതെ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുവദിക്കില്ലെന്നും കോടതി അറിയിച്ചു. ദിലീപിന്‍റെ ഫോണില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ കോടതിയില്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി. നടിയെ ആക്രമിച്ച കേസിലെ രേഖകള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി കോടതിയിലെ ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുവാദം നല്‍കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വിചാരണ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു മുന്നോടിയായാണ് തെളിവുകള്‍ ചോര്‍ന്നതിന്‍റെ രേഖകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ദിലീപിന്‍റെ ഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് കേസുമായി ബന്ധപ്പെട്ട കോടതിയിലെ ചില രേഖകള്‍ ദിലീപിന് കിട്ടിയതായി കണ്ടെത്തിയത്. ദിലീപിന്‍റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കാന്‍ കൂടെ നിന്ന സായ് ശങ്കറിന്‍റെ ഹാര്‍ഡ് ഡിസ്ക്കില്‍ നിന്നും വിചാരണയുമായി ബന്ധപ്പെട്ട രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. രേഖകള്‍ ഒന്നും തന്നെ നേരായ വഴിയില്‍ ലഭിച്ചതല്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. കേസിന്‍റെ വിചാരണ സമയത്തുള്ള കൈയെഴുത്ത് രേഖകളും ദിലീപിന് ലഭിച്ചിട്ടുണ്ട്. കൂടാതെ കോടതിയുടെ നടപടിക്രമങ്ങൾ സൂചിപ്പിക്കുന്ന പ്രിസൈഡിംഗ് ഓഫിസറുടെ ഒപ്പുൾപ്പെടെയുള്ള രേഖകൾ ചോർന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.