ആലപ്പുഴ: കണ്ണൂരിൽ നടക്കുന്ന 23-ാം സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനില്ലെന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി സുധാകരന്‍. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍. നാസറിന് സുധാകരന്‍ കത്ത് നല്‍കി. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാത്തതെന്ന് സുധാകരന്‍ വ്യക്തമാക്കുമ്പോഴും നേതൃത്വവുമായി നിലനില്‍ക്കുന്ന അസ്വാരസ്യമാണ് സമ്മേളനത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ കാരണമെന്ന സൂചനയും പുറത്ത് വരുന്നുണ്ട്. സുധാകരന്‍റെ ആവശ്യം അംഗീകരിച്ച ജില്ലാ നേതൃത്വം പകരം പ്രതിനിധിയായി ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ മഹേന്ദ്രനെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നേരത്തെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജി സുധാകരന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. ഇക്കാര്യം പരിഗണിച്ച് അദ്ദേഹത്തെ സിപിഎം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. സംസ്ഥാന കമ്മിറ്റിയില്‍ നിന്നും അദ്ദേഹം മാറി നിന്നെങ്കിലും പാര്‍ട്ടി കോണ്‍ഗ്രസിലേക്കുള്ള പ്രതിനിധി പട്ടികയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നില്ലെന്നാണ് അദ്ദേഹം നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. അതേസമയം, പാര്‍ട്ടി കോണ്‍ഗ്രസിന് വേണ്ട ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ അറിയിച്ചു. ഏപ്രില്‍ 6 മുതല്‍ 10 വരെയാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്.