കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ മയക്കുമരുന്ന് ഉല്‍പ്പാദനം നിരോധിച്ച് താലിബാന്‍. ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്ഥാന്റെ പരമോന്നത നേതാവ് ഹൈബത്തുളള അഖുന്‍സാദയാണ് ഒപിയം(കറുപ്പ്) ഉള്‍പ്പെടെയുളള മയക്കുമരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. 'ഇനിമുതല്‍ രാജ്യത്തുടനീളം ഒപിയമുള്‍പ്പെടെയുളള മയക്കുമരുന്നുകള്‍ കൃഷി ചെയ്യുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു. മയക്കുമരുന്ന് ഉപയോഗവും വില്‍പ്പനയും കയറ്റുമതിയും നിരോധിക്കുകയാണ്. ഉത്തരവ് ലംഘിച്ച് മയക്കുമരുന്ന് കൃഷി ചെയ്താല്‍ കൃഷിയിടം നശിപ്പിച്ച് കുറ്റം ചെയ്തവരെ ശരിഅത്ത് നിയമപ്രകാരം ശിക്ഷിക്കുമെന്നും' താലിബാന്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
കഞ്ചാവും കറുപ്പുമുള്‍പ്പെടെ ലോകത്ത് ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. രാജ്യത്തിന്റെ ഒരു പ്രധാന വരുമാന മാർഗംകൂടിയാണ് മയക്കുമരുന്ന് ഉല്‍പ്പാദനം. കറുപ്പുള്‍പ്പെടെയുളള മയക്കുമരുന്നുകളുടെ കൃഷി നിരോധിച്ചതോടെ വീണ്ടും രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്താനാണ് സാധ്യത. കഴിഞ്ഞ ആഗസ്റ്റില്‍ താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാന്‍ പിടിച്ചടക്കിയതിനുപിന്നാലെ രാജ്യത്തെ മയക്കുമരുന്ന് ഉല്‍പ്പാദനം നിയന്ത്രിക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദം ശക്തമായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ താലിബാനെതിരെ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങള്‍ പിന്‍വലിക്കാന്‍ വിവിധ സംഘങ്ങള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളിലൊന്നായിരുന്നു മയക്കുമരുന്ന് ഉല്‍പ്പാദനത്തിന്റെ നിയന്ത്രണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2000-ല്‍ താലിബാന്‍ അഫ്ഗാന്‍ പിടിച്ചടക്കിയ സമയത്തും കറുപ്പ് ഉല്‍പ്പാദനവും ഉപയോഗവും നിരോധിച്ചിരുന്നു. അന്നും അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം ലഭിക്കാനായിരുന്നു നിരോധനം. എന്നാല്‍ ജനങ്ങളുടെ കടുത്ത എതിര്‍പ്പിനും പ്രതിഷേധത്തിനുംപിന്നാലെ നിരോധനം പിന്‍വലിക്കേണ്ടിവരികയായിരുന്നു. പിന്നീട് കറുപ്പ് വ്യാപകമായി കൃഷി ചെയ്തു. 2020-ല്‍ മാത്രം കറുപ്പ് കൃഷി ചെയ്യുന്നവരുടെ എണ്ണത്തില്‍ 37 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. അഫ്ഗാനിലെ 34 പ്രവിശ്യകളില്‍ 22 -ലും വന്‍ തോതില്‍ കറുപ്പും മറ്റ് മയക്കുമരുന്നുകളും കൃഷി ചെയ്യുന്നുണ്ട്.